print edition കരസേനയിൽ പുതിയ ഡ്രസ് കോഡ്

ന്യൂഡൽഹി: കരസേന യൂണിഫോമിലെ കൊളോണിയൽകാല അടയാളങ്ങൾ നീക്കി ‘ഭാരതീയവൽക്കരിക്കാൻ’ നീക്കം. ‘കരസേന യൂണിഫോം–2026’ എന്ന പരിഷ്കരിച്ച ഡ്രസ് കോഡ് മാന്വലിലാണ് നിർദേശങ്ങൾ. ഉദ്യോഗസ്ഥരുടെ ഒൗദ്യോഗിക സിവിൽ വസ്ത്രധാരണത്തിന്റെ ഭാഗമായി ‘ബന്ദി ജാക്കറ്റ്’ കൂടി ഉൾപ്പെടുത്തും. ഒൗദ്യോഗികപരിപാടികൾക്കും മറ്റും ഷർട്ടിന് മുകളിലൂടെ ബന്ദിജാക്കറ്റ് ധരിക്കുന്നത് സൈനികർക്ക് കൂടുതൽ ‘ഇന്ത്യൻ ലുക്ക്’ നൽകുമെന്നാണ് വിശദീകരണം.
പരേഡ് പരിശോധിക്കുന്ന റിവ്യൂവിങ് ഓഫീസർമാർ വാൾ കൈയിലേന്തണമെന്ന ബ്രിട്ടീഷ് കീഴ്‌വഴക്കം ഒഴിവാക്കും. പരേഡ്, കണ്ടിൻജന്റ് കമാൻഡർമാർമാരും സ്വാതന്ത്രദിനം, റിപ്പബ്ലിക് ദിനം, ഗാർഡ് ഓഫ് ഓണർ തുടങ്ങിയ പ്രധാന ചടങ്ങുകൾക്ക് തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരും മാത്രം വാളേന്തിയാൽ മതി. ഒൗദ്യോഗിക നടപടികളിൽ ‘റോയൽ’ പ്രയോഗം ഒഴിവാക്കും. ഒൗദ്യോഗിക വിരുന്നുകളിലും ചടങ്ങുകളിലും മറ്റും മെസ് ഡ്രസ്സുകളിൽ ‘സെറിമോണിയൽ പൗച്ച് ബെൽറ്റ്’ ഉപയോഗിക്കുന്ന സന്പ്രദായവും അവസാനിപ്പിക്കും. എല്ലാ റാങ്കിലുള്ള ഉദ്യോഗസ്ഥർക്കും പുതിയ ബാറ്റിൽ ജാക്കറ്റ് ലഭ്യമാക്കും.
പുതിയ മുടിവെട്ടൽ രീതിയോ താടിവയ്ക്കലോ അനുവദിക്കില്ല. മീശ 12 സെന്റിമീറ്ററിൽ കൂടരുത്. പുറമേക്ക് കാണുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ല. ടാറ്റുവോ ശരീരം തുളച്ചുള്ള ആഭരണങ്ങളോ പാടില്ല. രാഷ്ട്രീയയോഗങ്ങൾ, മതചടങ്ങുകൾ, വിവാഹം, പ്രതിഷേധം, അനുമതിയില്ലാത്ത വാർത്താസമ്മേളനം തുടങ്ങിയവയ്ക്ക് യൂണിഫോം ധരിക്കരുത്. പെർഫ്യൂമും ഡിയോഡെറന്റും ഉപയോഗിക്കരുത്. ആഫ്റ്റർ ഷേവ് ലോഷൻ ഉപയോഗിക്കാം. വനിതാ ഓഫീസർമാർക്ക് ഒൗദ്യോഗിക ചടങ്ങുകളിൽ വർണപ്പകിട്ടില്ലാത്ത സാരികളും കുർത്ത–സാൽവാറും ധരിക്കാമെന്നും നിർദേശമുണ്ട്.









0 comments