ad
Deshabhimani

എതിരാളിയെ കൈയേറ്റം ചെയ്തു; ലയണൽ മെസിക്ക് പിഴ

MESSI.jpg
വെബ് ഡെസ്ക്

Published on Aug 22, 2026, 03:39 PM | 2 min read

മയാമി: ലയണൽ മെസിക്ക്‌ പിഴയിട്ട്‌ അമേരിക്കൻ മേജർ സോക്കർ ലീഗ്‌. എംഎൽഎസ് മത്സരത്തിനിടെ എതിർ താരത്തെ അടിച്ച സംഭവത്തിലാണ് ഇന്റർ മയാമി താരത്തിനെതിരെ നടപടി. പിഴത്തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഫിലാഡൽഫിയ താരം ക്വിൻ സള്ളിവനെയാണ് മെസി അടിച്ചത്. സമനിലയിൽ പിരിഞ്ഞ മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ നടന്ന വാദ്വാദത്തിനിടെയാണ് മെസി ക്വിൻ സള്ളിവനെ തല്ലിയത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വീഡിയോകൾ പരിശോധിച്ചതിന് ശേഷമാണ് എംഎൽസ് നടപടിയിലേക്ക് നീങ്ങിയത്. കളി സമനിലയായതോടെ ഇരു ടീമുകളിലെയും ഓരോ കളിക്കാർ അവസാന ഘട്ടത്തിൽ ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായി.


മത്സരത്തിൽ ഇന്റർ മയാമിക്ക്‌ വേണ്ടി മെസി ഒരു ഗോൾ നേടുകയും മറ്റൊന്നിന്‌ അവസരമൊരുക്കുകയും ചെയ്‌തിരുന്നു. എംഎൽഎസ്‌ ഇ‍ൗ സീസണിൽ 13 ഗോളും 17 അവസരമൊരുക്കലുമായി മെസിക്ക്‌. അച്ഛൻ ഹോർഹെ മെസിയുടെ മരണത്തിനുശേഷം മൂന്നാമത്തെ കളിയിലാണ്‌ അർജന്റീന ക്യാപ്‌റ്റൻ ഇറങ്ങിയത്.



കഴിഞ്ഞ വർഷം എതിർ സഹപരിശീലകനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിന് മെസിക്ക് പിഴ ലഭിച്ചിരുന്നു. ന്യൂയോർക്ക്‌ സിറ്റി എഫ്‌സിക്കെതിരായ മത്സരശേഷം സഹപരിശീലകനുനേരെ മെസി പ്രകോപിതനായി കഴുത്തിൽ പിടിച്ച്‌ തള്ളാൻ ശ്രമിച്ചതിനായിരുന്നു നടപടി.


അതേസമയംലോകകപ്പ്‌ ഫുട്‌ബോൾ ഫൈനലിനുശേഷമുള്ള സംഘർഷത്തിൽ അർജന്റീനയ്‌ക്കെതിരെ രാജ്യാന്തര ഫുട്‌ബോൾ സംഘടനയായ ഫിഫ കഴിഞ്ഞ ദിവസം കർശന നടപടിയെടുത്തിരുന്നു. ടീമിന് മൂന്ന്‌ കോടി രൂപ പിഴയിട്ടു. കൂടാതെ അർജന്റീന താരങ്ങളായ ലിയാൻഡ്രോ പരെദെസിന്‌ പത്ത്‌ കളിയിലും നാഹുവേൽ മൊളീനയ്‌ക്ക്‌ ഏഴ്‌ കളിയിലും വിലക്കേർപ്പെടുത്തി. ഇരുവരും 86 ലക്ഷം രൂപ വീതം പിഴയും അടയ്‌ക്കണം.തിയാഗോ അൽമാഡയ്‌ക്ക്‌ ഒന്നും സഹപരിശീലകൻ റോബർട്ടോ അയാളയ്‌ക്ക്‌ മൂന്നും മത്സരവിലക്കുണ്ട്‌. സ്‌പാനിഷ്‌ താരം ഗാവി ഒരു കളിയിലും പുറത്തിരിക്കണം. മൂവരും 28 ലക്ഷം രൂപ വീതം പിഴ നൽകണം.


ജൂലൈ 20ന്‌ നടന്ന ഫൈനലിനുശേഷമാണ്‌ സംഘർഷമുണ്ടായത്‌. സ്‌പാനിഷ്‌ താരത്തിന്റെ വയറ്റിൽ അർജന്റീനയുടെ നഹുവേൽ മോളീന ഇടിച്ചതാണ്‌ സംഭവങ്ങൾക്ക്‌ തുടക്കം. സ്‌പെയ്‌ൻ കളിക്കാർ ഇതിനെതിരെ പ്രതികരിച്ചപ്പോൾ പരെദെസ്‌ എതിർതാരങ്ങളായ എറിക്‌ ഗാർഷ്യയെ ചവിട്ടി വീഴ്‌ത്തുകയും യുവതാരം ഗാവിയെ കഴുത്തിന്‌ പിടിച്ച്‌ തള്ളി നിലത്തിടുകയും ചെയ്‌തു. മൊളീനയും അൽമാഡയും അയാളയും ഒപ്പം ചേർന്നു. ഫിഫ അച്ചടക്ക സമിതിയാണ്‌ അന്വേഷണത്തിനുശേഷം ശിക്ഷ വിധിച്ചത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home