ഗംഗയിൽ ജലനിരപ്പ് അപകട നിലയിലേക്ക്; ബോട്ട് സർവീസുകൾ പൂർണമായി നിർത്തിവച്ചു

വാരാണസി: ഗംഗാനദിയിൽ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയർന്നതിനാൽ ബോട്ട് സർവീസുകൾ പൂർണമായി നിർത്തിവച്ചു. 68.74 മീറ്ററായാണ് ജലനിരപ്പ് ഉയർന്നത്. മുൻകരുതൽ നടപടിയെന്ന നിലയിലാണ് എല്ലാ ഘാട്ടുകളിലൂടെയുമുള്ള ബോട്ട് ഗതാഗതം പൂർണമായി നിർത്തിവച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കേന്ദ്ര ജല കമ്മീഷന്റെ കണക്കനുസരിച്ച്, നദിയിൽ മണിക്കൂറിൽ 20 മില്ലിമീറ്ററോളം ജലനിരപ്പ് ഉയരുന്നുണ്ട്. എല്ലാ ബോട്ടുകളും ഘാട്ടുകളിൽ അടുക്കണമെന്നും അധികൃതർ നിർദേശം നൽകി. നദിയുടെ ഒഴുക്ക് വർധിച്ചിട്ടുണ്ട്. നിലവിലെ അവസ്ഥ തുടർന്നാൽ ഉടൻ തന്നെ അപകടനിലയായ 71.26 മീറ്ററിലെത്തുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയി. 2.52 മീറ്റർ കൂടി ജലനിരപ്പുയർന്നാൽ അപകടനില പിന്നിടുമെന്നതിനാൽ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശം നൽകി. പ്രദേശത്ത് മഴ തുടരുന്നതിനാൽ അടുത്ത ദിവസങ്ങളിൽ തന്നെ ജലനിരപ്പ് അപകടനില കവിയുമെന്നാണ് മുന്നറിയിപ്പ്.
ജലനിരപ്പ് ഉയരുന്നത് വാരണാസിയിലെ ഘാട്ടുകൾക്കിടയിലുള്ള ഗതാഗതത്തെ കാര്യമായി ബാധിച്ചു. നദീതീരത്തുള്ള നിരവധി പാതകൾ വെള്ളത്തിനടിയിലായി. ഗംഗാ ആരതി നടത്തുന്ന സ്ഥലങ്ങൾ വെള്ളത്തിനടിയിലായി. മണികർണിക ഘട്ടിലെ ശവസംസ്കാര ചടങ്ങുകൾ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറ്റി. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വെള്ളത്തിനടിയിലായ ആയ പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതർ പറഞ്ഞു.









0 comments