റവന്യൂ വകുപ്പിലെ സ്ഥലംമാറ്റ ഉത്തരവ് ചട്ടവിരുദ്ധം: അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

കൊച്ചി: റവന്യൂ വകുപ്പിലെ സ്ഥലംമാറ്റങ്ങൾ പൊതു മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നടപ്പാക്കിയതെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കേണ്ടിവരുമെന്നും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. ഉത്തരവിലെ പിഴവ് തിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാനും അധികൃതരോട് നിർദേശിച്ചു.
കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷനും കളക്ടറേറ്റിലെ ജീവനക്കാരിയും സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്. ലാൻഡ് റവന്യൂ കമ്മീഷണർ എച്ച് ദിനേശൻ , എറണാകുളം കളക്ടർ ജി പ്രിയങ്ക എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയിരുന്നത്. വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരെയും ഓഫീസ് അറ്റൻഡന്റുമാരെയും എച്ച്ആർഎം സോഫ്റ്റ്‌വെയറിന്റെ പരിധിയിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ക്ലർക്കുമാരെ കൂടി സോഫ്റ്റ്‌വെയറിലേക്ക് ഉൾപ്പെടുത്താൻ സമയം ആവശ്യമാണെന്നും സർക്കാർ നേരത്തെ ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. കൂടാതെ സ്ഥലംമാറ്റങ്ങൾ മാർഗനിർദേശങ്ങൾക്കനുസരിച്ചുമാത്രം നടത്താമെന്നും ഉറപ്പ് നൽകിയിരുന്നു.
എന്നാൽ 2026 ജൂലൈ 16ന് പുറപ്പെടുവിച്ച ട്രാൻസ്ഫർ ഉത്തരവിൽ ഈ നിർദേശങ്ങളിലെ നിർബന്ധിത നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് ട്രൈബ്യൂണൽ വിലയിരുത്തി. ഉത്തരവിൽ അപ്പീൽ വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ടെന്നത് മാത്രം മതിയായ മറുപടിയല്ലെന്നും ബെഞ്ച് വ്യക്തമാക്കി. കേസ് സെപ്റ്റംബർ 15ന് വീണ്ടും പരിഗണിക്കും.









0 comments