ഹെയ്തി പൊരുതി വീണു; മൊറോക്കോ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലേക്ക്

അറ്റ്‍ലാന്റ: കരുത്തരായ മൊറോക്കോയ്ക്ക് മുന്നിൽ പൊരുതി വീണ് ഹെയ്തി മടങ്ങി. 52 വർഷത്തെ കാത്തിരിപ്പിന് ശേഷം ലോകകപ്പിൽ പന്തുതട്ടിയ ഹെയ്‌തി, കഴിഞ്ഞ തവണത്തെ നാലാം സ്ഥാനക്കാരെ വിറപ്പിച്ചാണ് മടങ്ങിയത്. രണ്ടിനെതിരെ നാലു ഗോളുകൾക്ക് ഹെയ്തിയെ വീഴ്ത്തിയെങ്കിലും ഗ്രൂപ്പ് സിയിൽനിന്ന് രണ്ടാം സ്ഥാനക്കാരായാണ് മൊറോക്കോ നോക്കൗട്ടിൽ കടന്നത്.
രണ്ട് തവണ പിന്നിൽ നിന്ന ശേഷമാണ് മൊറോക്കോ കളത്തിലേക്ക് തിരിച്ചെത്തിയത്. മൊറോക്കോ ഗോൾകീപ്പർ യാസിൻ ബോണോയുടെ പിഴവിലൂടെ പത്താം മിനിറ്റിൽ തന്നെ ഹെയ്തി ലീഡ് നേടി. 39–ാം മിനിറ്റിൽ ക്യാപ്റ്റൻ അഷ്റഫ് ഹക്കിമി മൊറോക്കോയ്ക്കായി സമനില നേടി. മിനിറ്റുകൾക്കകം ഹെയ്തി വീണ്ടും ഞെട്ടിച്ചു. വിൽസൺ ഇസിദോറിലൂടെ ടീം രണ്ടാം ഗോൾ നേടി. ആക്രമണം കടുപ്പിച്ച മൊറോക്കോ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ തന്നെ ഗോൾ മടക്കി. ഹെയ്തി പ്രതിരോധത്തിന്റെ പിഴവിൽ നിന്ന് ലഭിച്ച അവസരം ഇസ്മായിൽ സായിബാരി വലയിലാക്കി.
രണ്ടാം പകുതിയിലും ആക്രമിച്ച് കളിച്ച മൊറോക്കോ രണ്ട് ഗോൾ കൂടി നേടി വിജയം ആഘോഷിച്ചു. 78–ാം മിനിറ്റിൽ സുഫിയാൻ റഹീമും 89-ാം മിനിറ്റിൽ ഗെസിം യാസിനുമാണ് ടീമിനായി ഗോൾ നേടിയത്.










0 comments