തെരഞ്ഞെടുപ്പിലുണ്ടായ ഡിഎംകെയുടെ പരാജയം; മനംനൊന്ത് മുൻ കൗൺസിലർ ജീവനൊടുക്കി

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ഡിഎംകെയുടെ അപ്രതീക്ഷിത പരാജയത്തിലും പാർട്ടിക്ക് വോട്ട് കുറഞ്ഞതിലും മനംനൊന്ത് ചെന്നൈ കോർപറേഷൻ മുൻ കൗൺസിലർ ജീവനൊടുക്കി. ഡിഎംകെയുടെ സജീവ പ്രവർത്തകനും ചെന്നൈ കോർപറേഷൻ 164–ാം വാർഡ് സെക്രട്ടറിയുമായ പഴവന്താങ്കൾ സ്വദേശി യേശുദാസാണ് (54) മരിച്ചത്. നിലവിൽ ഇതേ വാർഡിലെ കൗൺസിലറായ ദേവിയുടെ ഭർത്താവാണ് അദ്ദേഹം.
കഴിഞ്ഞ ദിവസം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതു മുതൽ യേശുദാസ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് പഴവന്താങ്കൾ പൊലീസ് പറഞ്ഞു. യേശുദാസിന്, സ്വന്തം വാർഡിൽ ഡിഎംകെ സ്ഥാനാർത്ഥിക്ക് വോട്ടുകൾ വൻതോതിൽ കുറഞ്ഞത് വലിയ ആഘാതമാണുണ്ടാക്കിയത്. പാർട്ടി പരാജയപ്പെട്ടതിൽ തനിക്ക് ഉത്തരവാദിത്തമുണ്ടെന്ന തരത്തിൽ അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ വിഷമം പങ്കുവെച്ചിരുന്നതായി കുടുംബാംഗങ്ങളും വ്യക്തമാക്കുന്നുണ്ട്.
ചൊവ്വാഴ്ച പുലർച്ചെയായിട്ടും യേശുദാസ് മുറിയിൽ നിന്നു പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദീർഘകാലമായി പ്രദേശത്ത് ഡിഎംകെയുടെ ജനകീയ മുഖമായിരുന്നു യേശുദാസ്. സംഭവത്തിൽ പഴവന്താങ്കൾ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ പ്രൊഫഷണലുകളുടെ സഹായം തേടുക. സഹായത്തിനായി വിളിക്കൂ: ദിശ - 1056, മൈത്രി - 0484 2540530)









0 comments