print edition ഡച്ച് ടുണീഷ്യയെ കാച്ചി

കൻസാസ് സിറ്റി: ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ആധികാരിക ജയത്തോടെ നെതർലൻഡ്സ് നോക്കൗട്ടിലെത്തി. ടുണീഷ്യയ്‌ക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ജയം. ഏഴ് പോയിന്റോടെ ഗ്രൂപ്പ് എഫിൽ ചാമ്പ്യൻമാരായി. മൂന്ന് കളിയും തോറ്റ ടുണീഷ്യ പുറത്തായി. 30ന് മൊണ്ടറി സ്‌റ്റേഡിയത്തിൽ നടക്കുന്ന റൗണ്ട് ഓഫ് 32ൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയാണ് ഡച്ചിന്റെ എതിരാളി.
ടുണീഷ്യയ്‌ക്ക് തുടക്കംതന്നെ പിഴച്ചു. മൂന്നാം മിനിറ്റിൽ ക്യാപ്‌റ്റൻ എലീസ് സ്‌കരിയുടെ പിഴവ് ഗോളിൽ നെതർലൻഡ്‌സ് ലീഡ് നേടി. വൈകാതെ രണ്ടാം ഗോളും പിറന്നു. ഏഴാം മിനിറ്റിൽ ക്യാപ്‌റ്റൻ വിർജിൽ വാൻ ഡിക് നൽകിയ ഹെഡ്ഡർ ബ്രയാൻ ബ്രോബി വലയിലെത്തിച്ചു. ഇടവേളയ്‌ക്ക് ശേഷം തിരിച്ച് വരാനുള്ള ടുണീഷ്യയുടെ ശ്രമം ഫലം കണ്ടു. 54--–ാം മിനിറ്റിൽ ഹസീം മസ്‌തൂരിയിലൂടെ ആശ്വാസ ഗോൾ പിറന്നെങ്കിലും ആഹ്ലാദം അധികം നീണ്ടില്ല. 62–ാം മിനിറ്റിൽ ജാൻ പോൾ വാൻ ഹിക്കേയിലൂടെ ഡച്ച് ലീഡുയർത്തി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ജപ്പാനെ സമനിലയിൽ പിടിച്ച് സ്വീഡനും (1–1) നോക്കൗട്ട് ഉറപ്പിച്ചു. തോറ്റാൽ മുന്നോട്ടുള്ള യാത്രയെ ബാധിക്കുമെന്നതിനാൽ ഇരുടീമുകളും കരുതലോടെയാണ് തുടങ്ങിയത്. ആദ്യ പകുതി ഗോൾരഹിതമായിരുന്നു. ഇടവേളയ്ക്ക് ശേഷം തുടക്കത്തിൽ ഡയസൻ മയേഡയിലൂടെ ജപ്പാനാണ് ലീഡെടുത്തത്. ആറ് മിനിറ്റിനുള്ളിൽ ആന്തണി ഇളങ്കയിലൂടെ സ്വീഡൻ തിരിച്ചടിച്ചു.









0 comments