സ്‌കൂൾ ബാഗിൽ മദ്യം പിടികൂടിയ സംഭവം
സ്‌കൂളിലേക്ക് മൂന്നുവട്ടം ചാരായം കൊണ്ടുവന്നതായി വിദ്യാർഥി

താമരശേരി
സ്കൂളിലേക്ക് മുന്പും നാടൻ ചാരായം കൊണ്ടുവന്നിട്ടുണ്ടെന്നും കൂട്ടുകാർ ഉപയോഗിച്ചിട്ടുണ്ടെന്നും ബാഗിൽ നിന്ന് മദ്യം പിടികൂടിയ സംഭവത്തിൽ വിദ്യാർഥിയുടെ മൊഴി. പിടിയിലായ വിദ്യാർഥി ജുവനൈൽ കോടതിയിലാണ് വെളിപ്പെടുത്തൽ നടത്തിയത്.
വിൽപ്പനക്കാരൻ വീടിന് പരിസരത്ത് സൂക്ഷിച്ചിരുന്ന ചാരായക്കുപ്പി ഇത്തവണ അയാൾ കാണാതെ എടുത്തുകൊണ്ടുവന്നതാണ്. ഇതിന് മുന്പും ചാരായം സ്കൂളിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. കൂട്ടുകാർക്ക് സൗജന്യമായാണ് കൊടുത്തതെന്നും വിദ്യാർഥി മൊഴിനൽകി. ഒരു വിദ്യാർഥി എത്തിച്ചുനൽകിയ ചാരായമാണ് ബുധനാഴ്ച സഹപാഠിയുടെ സ്കൂൾ ബാഗിൽനിന്ന് കണ്ടെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചമൽ മാക്കുനിതാഴെ കൊളമല ഭാഗത്ത് താമസിക്കുന്ന പൂവൻമല രമേശ(40)ന്റെ വീടിന് സമീപത്ത് നിന്ന് 28 ലിറ്റർ ചാരായം പിടികൂടിയിരുന്നു. രമേശനെ ഇതുവരെയും പിടികൂടാനായിട്ടില്ല.
ചാരായം മൂന്നുതവണ സ്കൂളിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നും ഉപയോഗിച്ചത് ആറ് വിദ്യാർഥികളാണെന്നുമാണ് അധികൃതർക്ക് ലഭിച്ച വിവരം. ആറുപേരെയും ലഹരിമുക്ത ചികിത്സയ്ക്കായി "വിമുക്തി' ക്ലിനിക്കിലേക്കും തുടർന്ന് കൗൺസലിങ്ങിനും അയക്കാൻ സ്കൂൾ പിടിഎ യോഗം തീരുമാനിച്ചു. അതുവരെ ഇവരെ സ്കൂളിൽ പ്രവേശിപ്പിക്കേണ്ടെന്നാണ് തീരുമാനം. ഇക്കാര്യം കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി വിശദീകരിക്കും. ഇതിൽ ചാരായം കൊണ്ടുവന്ന കുട്ടിയെ, വീട്ടിലെ അരക്ഷിതാവസ്ഥ പരിഗണിച്ച് ഷെൽട്ടർഹോമിൽ പാർപ്പിക്കാൻ ആവശ്യപ്പെടും. അടുത്ത ബന്ധു ക്രൂരമായി മർദിക്കുന്നതായി കാണിച്ച് ഈ വിദ്യാർഥി കഴിഞ്ഞവർഷം സ്കൂളിൽ നൽകിയ പരാതി സ്കൂൾ അധികൃതർ സിഡബ്ല്യുസിക്ക് കൈമാറിയിരുന്നു.










0 comments