നോക്കൗട്ടിലേക്ക് കുതിച്ച് ദക്ഷിണാഫ്രിക്ക; കൊറിയയെ അട്ടിമറിച്ച് ചരിത്ര നേട്ടം

മെക്സിക്കോ സിറ്റി: ഏഷ്യൻ പവർ ഹൗസായ ദക്ഷിണ കൊറിയയെ അട്ടിമറിച്ച് ചരിത്ര നേട്ടം കുറിച്ച് ദക്ഷിണാഫ്രിക്ക. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് കൊറിയയെ വീഴ്ത്തിയ ദക്ഷിണാഫ്രിക്ക ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് നോക്കൗട്ടിലേക്ക് കടന്നു. തപെലോ മാസെകോ ആണ് വിജയശില്പി. 1998, 2022, 2010 ലോകകപ്പുകളിൽ ആഫ്രിക്കൻ പോരാട്ടം ഗ്രൂപ്പിൽ ഘട്ടത്തിൽ തന്നെ അവസാനിച്ചിരുന്നു.
ഗ്രൂപ്പ് എയിലെ മൂന്ന് മത്സരങ്ങളും വിജയിച്ച മെക്സിക്കോ ഒന്നാം സ്ഥാനക്കാരയപ്പോൾ രണ്ടാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക ഫിനിഷ് ചെയ്തത്. നിർണായക മത്സരത്തിൽ പന്തടക്കംകൊണ്ട് ദക്ഷിണ കൊറിയ മുന്നിൽ നിന്നെങ്കിലും കൗണ്ടർ അറ്റാക്കിലൂടെ ദക്ഷിണാഫ്രിക്ക ഏഷ്യൻ വമ്പൻമാരായ ഞെട്ടിച്ചു. ആദ്യ പകുതി സമനിലയിൽ കലാശിച്ചെങ്കിലും 63-ാം മിനിറ്റിൽ തപെലോ മാസെകോ ദക്ഷിണാഫ്രിക്കയുടെ രക്ഷകനായി. ഷെപാങ് മൊറേമിയുടെ പാസിൽ നിന്ന് തപെലോ മാസെകോ വിജയഗോൾ നേടിയത്. 69 ശതമാനം പന്തടക്കം ഉണ്ടായിട്ടും ഏഴ് തവണ മാത്രമാണ് ദക്ഷിണ കൊറിയ ഗോളിനായി ഷോട്ട് പായിച്ചത്. 14 തവണയാണ് ദക്ഷിണാഫ്രിക്ക് ലക്ഷ്യത്തിലേക്ക് പന്തടിച്ചത്.
ആതിഥേയരായ മെക്സിക്കോയോട് ഉദ്ഘാടന മത്സരത്തിൽ 2-0ത്തിന് തോറ്റുകൊണ്ടാണ് ദക്ഷിണാഫ്രിക്ക ലോകകപ്പ് മത്സരം തുടങ്ങിയത്. പിന്നീട് ചെക്ക് റിപ്പബ്ലിക്കിനോട് അവസാന നിമിഷം ലഭിച്ച പെനാൽറ്റിയിലൂടെ ഗോൾ നേടി 1-1 സമനില പിടിച്ചു. കൊറിയ അട്ടിമറിച്ചതോടെ ഒരു ജയവും സമനിലയുമടക്കം നാല് പോയന്റ് നേടിയാണ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായത്.
ചെക്ക് റിപ്പബ്ലിക്കിനെ 2-1ന് പരാജയപ്പെടുത്തിയാണ് ദക്ഷിണ കൊറിയ ലോകകപ്പ് തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ മെക്സിക്കോയോട് 1-0ത്തിന് പരാജയപ്പെട്ടു. നിലവിൽ മൂന്നാം സ്ഥാനക്കാരാണ്. മികച്ച എട്ട് മൂന്നാം സ്ഥാനക്കാർക്ക് നോക്കൗട്ടിലേക്ക് പ്രവേശനം ലഭിക്കും. ഇനിയുള്ള മറ്റു മത്സരങ്ങളുടെ ഫലം അനുസരിച്ചായിരിക്കും ദക്ഷിണ കൊറിയയുടെ നോക്കൗട്ട് പ്രവേശന സാധ്യത. 2002ൽ സ്വന്തം മണ്ണിൽ നടന്ന ലോകകപ്പിൽ സെമി വരെ കുതിച്ച് അമ്പരിപ്പിച്ച സംഘമാണ് കൊറിയ. അന്ന് അന്ന് നാലാം സ്ഥാനത്തെത്തിയിരുന്നു. 2022ലും 2010ലും കൊറിയ പ്രീ ക്വാർട്ടറിലുമെത്തി.










0 comments