ലീഗ് കപ്പിൽ ചെൽസിയെ ഞെട്ടിച്ച് ആഴ്സണൽ; ആദ്യപാദ സെമിയിൽ 3-2ന് മുന്നിൽ

ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്‌ബോൾ ആദ്യപാദ സെമിയിൽ ചെൽസിക്കെതിരെ 3-2ന്റെ ജയവുമായി ആഴ്‌സണൽ. ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ആക്രമിച്ച് കളിച്ച ആഴ്സണൽ കളിയുടെ ഏഴാം മിനിറ്റിൽ തന്നെ ലീഡ് നേടി. ഗോൾകീപ്പർ റോബർട്ട് സാഞ്ചസിന്റെ പിഴവുകളാണ് ചെൽസിക്ക് തിരിച്ചടിയായത്.
ആഴ്സണലിന് ലഭിച്ച കോർണർ കിക്കിലൂടെയാണ് ആദ്യ ഗോൾ പിറന്നത്. ഡെക്ലൻ റൈസിന്റെ കോർണർ കിക്ക് തടയുന്നതിൽ സാഞ്ചസ് പരാജയപ്പെട്ടതോടെ ബെൻ വൈറ്റ് പന്ത് ഹെഡ് ചെയ്ത് അനായാസം ഗോളാക്കി മാറ്റി. രണ്ടാം പകുതിയുടെ തുടക്കത്തിലും ഗോളുമായി ആഴ്സണൽ ഞെട്ടിച്ചു. സാഞ്ചസിന്റെ മറ്റൊരു പിഴവിൽ നിന്ന് വിക്ടർ ഗ്യോകെറസ് സ്കോർ 2-0 ആക്കി.
57-ാം മിനിറ്റിൽ ഗർനാച്ചോ ചെൽസിക്കായി ഗോൾ മടക്കി. എന്നാൽ 71-ാം മാർട്ടിൻ സുബിമെന്റിയിലൂടെ ലീഡ് ഉയർത്തി. കളിയവസാനിക്കാനിരിക്കെ 83-ാം മിനിറ്റിൽ ഗർനാച്ചോ രണ്ടാം ഗോൾ നേടി സ്കോർ 3-2 ആക്കി. രണ്ടാം പാദ സെമി ഫൈനൽ ഫെബ്രുവരി നാലിന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.
അതേസമയം മറ്റൊരു ആദ്യപാദ സെമയിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റർ സിറ്റി ജയിച്ചു കയറി. ന്യൂകാസിലിന്റെ തട്ടകത്തിൽ രണ്ട് ഗോളിനാണ് ജയിച്ചത്. അന്റോയിൻ സെമെന്യോ, റ്യാൻ ചെർകി എന്നിവർ ഗോളടിച്ചു. സിറ്റി കുപ്പായത്തിൽ തുടർച്ചയായ രണ്ടാം കളിയിലും സെമെന്യോ ലക്ഷ്യം കണ്ടു.









0 comments