ad
Deshabhimani

വനിതാ ട്വന്റി 20 ലോകകപ്പിന് ഇന്ന് തിരിതെളിയുന്നു; ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് ശ്രീലങ്കയെ നേരിടും

T20 WOMENC WC START

Photo Credit: Getty Images

വെബ് ഡെസ്ക്

Published on Jun 12, 2026, 01:43 PM | 2 min read

ലണ്ടൻ: ക്രിക്കറ്റ് ലോകം കാത്തിരുന്ന വനിതാ ട്വന്റി 20 ലോകകപ്പ് പോരാട്ടങ്ങൾക്ക് ഇന്ന് ഇംഗ്ലണ്ടിൽ ആവേശകരമായ തുടക്കം. ചരിത്രത്തിലാദ്യമായി 12 രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിനാണ് ഇംഗ്ലീഷ് മണ്ണിൽ തിരിതെളിയുന്നത്.


ബർമിങ്ഹാമിലെ പ്രശസ്തമായ എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് ഏഷ്യൻ കരുത്തരായ ശ്രീലങ്കയെ നേരിടും. ജൂലൈ 5-ന് ലണ്ടനിലെ ചരിത്രപ്രസിദ്ധമായ ലോർഡ്സ് മൈതാനത്താണ് കലാശപ്പോരാട്ടം.


12 ടീമുകൾ, പുതിയ ഫോർമാറ്റ്


വനിതാ ലോകകപ്പിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് 12 ടീമുകൾ കിരീടത്തിനായി പോരാടുന്നത്. ടീമുകളെ ആറ് വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഒന്നിൽ ഓസ്‌ട്രേലിയ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, പാകിസ്താൻ, ബംഗ്ലാദേശ്, നെതർലൻഡ്സ് എന്നീ ടീമുകളും ഗ്രൂപ്പ് രണ്ടിൽ ഇംഗ്ലണ്ട്, ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, അയർലൻഡ്, സ്കോട്ട്ലൻഡ് എന്നിവരും അണിനിരക്കുന്നു.


ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സെമിഫൈനലിലേക്ക് യോഗ്യത നേടും. 2024-ൽ കിരീടം നേടിയ ന്യൂസിലൻഡ് ചാമ്പ്യൻപട്ടം നിലനിർത്താനായി ഇറങ്ങുമ്പോൾ, ആറ് തവണ ജേതാക്കളായ ഓസ്‌ട്രേലിയയും കരുത്തരായ ഇന്ത്യയും ഇംഗ്ലണ്ടും തന്നെയാണ് പ്രധാന എതിരാളികൾ

റെക്കോർഡ് സമ്മാനത്തുക


പുരുഷ വനിതാ ലോകകപ്പ് വിവേചനമില്ലാതെ തുല്യ സമ്മാനത്തുക പ്രഖ്യാപിച്ചതിന് ശേഷമുള്ള രണ്ടാമത്തെ ലോകകപ്പാണിത്. ഇത്തവണത്തെ ആകെ സമ്മാനത്തുക 88 ലക്ഷം ഡോളറായി (ഏകദേശം 83 കോടി രൂപ) ഐസിസി വർദ്ധിപ്പിച്ചിട്ടുണ്ട്.


ടൂർണമെന്റിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കുമുള്ള മിനിമം പങ്കാളിത്ത തുകയും ഇത്തവണ റെക്കോർഡ് വർദ്ധനവോടെ ഇരട്ടിയാക്കിയിട്ടുണ്ട് എന്നത് അസോസിയേറ്റ് രാജ്യങ്ങൾക്ക് വലിയ തുണയാകും.


വേദികളും മത്സരക്രമവും


ലോർഡ്സ്, ദി ഓവൽ, ഓൾഡ് ട്രാഫോർഡ്, എഡ്ജ്ബാസ്റ്റൺ ഉൾപ്പെടെ ഇംഗ്ലണ്ടിലെ പ്രശസ്തമായ 7 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ആകെ 30 മത്സരങ്ങളാണുള്ളത്. ആരാധകർ ഏറെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ ആവേശപ്പോരാട്ടം ജൂൺ 14 ഞായറാഴ്ചയാണ് നടക്കുക.


ജൂൺ 30, ജൂലൈ 2 തീയതികളിൽ സെമിഫൈനലുകളും ജൂലൈ 5-ന് ഫൈനലും നടക്കും. കനത്ത പോരാട്ടങ്ങൾ പ്രതീക്ഷിക്കുന്ന ടൂർണമെന്റിൽ ഉദ്ഘാടന മത്സരത്തിൽ തന്നെ മികച്ച വിജയം സ്വന്തമാക്കി ആധിപത്യം ഉറപ്പിക്കാനാണ് ഇംഗ്ലണ്ടും ശ്രീലങ്കയും ഇന്ന് ഇറങ്ങുന്നത്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home