സ്വർണക്കവർച്ചയിലെ പ്രതിഭാഗം വക്കീലിന് ദേവസ്വം വകുപ്പിൽ പ്രത്യേക നിയമനം: സർക്കാർ മറുപടി നൽകണം- കെ കെ ശൈലജ

കെ കെ ശൈലജ
കോട്ടയം: ശബരിമല സ്വർണക്കവർച്ചാകേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന സ്മാർട്ട് ക്രിയേഷൻസിന്റെ വക്കീലിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനാക്കി നിയമിച്ചതിൽ യുഡിഎഫ് സർക്കാർ മറുപടി നൽകണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിംഗം കെ കെ ശൈലജ. പ്രതികൾക്കുവേണ്ടി വാദിച്ചയാളെയാണ് ദേവസ്വം വകുപ്പിന്റെ വക്കീലായി സർക്കാർ തെരഞ്ഞെടുത്തത്. സ്വർണക്കവർച്ചക്കാരുമായി ആർക്കാണ് ബന്ധമെന്നും, ആരാണ് സഹായിക്കുന്നതെന്നും വലതുപക്ഷം നടത്തിയ കുപ്രചാരണത്തിൽ തെറ്റിധരിക്കപ്പെട്ട ജനങ്ങൾക്ക് ഇപ്പോൾ മനസിലായി കാണുമെന്നും കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.
സ്വർണക്കൊള്ളക്കാരെ കണ്ടുപിടിച്ചത് എൽഡിഎഫ് സർക്കാരാണ്. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കും ഗോവർധനും എൽഡിഎഫുമായല്ല ബന്ധമുണ്ടായിരുന്നത്. സോണിയ ഗാന്ധിയെ സന്ദർശിക്കുമ്പോൾ ഇടതും വലതും നിന്നത് സ്വർണം കട്ടയാളും സ്വർണം വാങ്ങിയ ആളുമാണ്. തെരഞ്ഞെടുപ്പ് സമയത്ത് സ്വർണക്കവർച്ചാക്കേസിനെക്കുറിച്ച് തെറ്റിധരിപ്പിക്കുന്ന പ്രചാരണം നടത്തി. പ്രതിപക്ഷത്തിരിക്കുന്ന സമയത്ത് പറഞ്ഞതിന്റെ ഘടകവിരുദ്ധമായ കാര്യങ്ങളാണ് അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ ചെയ്യുന്നതെന്നും കെ കെ ശൈലജ പറഞ്ഞു.









0 comments