print edition കോഹ്‌ലിക്കോട്ടയിലാര് ?

ബംഗളൂരു സൂപ്പർതാരം വിരാട് കോഹ്--ലി പരിശീലനത്തിനിടയിൽ ഫുട്ബോൾ കളിക്കുന്നു
അഹമ്മദാബാദ്: ഐപിഎൽ ക്രിക്കറ്റിലെ ചാമ്പ്യൻമാരായി തുടരാൻ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു. ഫൈനലിൽ ഇന്ന് രാത്രി 7.30ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടുമ്പോൾ രണ്ടാം കിരീടമാണ് സ്വപ്‌നം. രജത് പടീദാർ നയിക്കുന്ന ടീം വിരാട് കോഹ്‌ലിയുടെ ബാറ്റിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. 37–ാം വയസ്സിലും ‘കോഹ്‌ലി ബാറ്റ്’ റണ്ണടിക്കുന്നു. 15 കളിയിൽ 600 റണ്ണാണ് സമ്പാദ്യം.
പ്ലേഓഫിന് മുമ്പ് ഇരുടീമുകൾക്കും 14 കളിയിൽ 18 പോയിന്റാണ്. ഒമ്പത് ജയവും അഞ്ച് തോൽവിയും. റൺനിരക്കിലാണ് ബംഗളൂരു ഒന്നും ഗുജറാത്ത് രണ്ടും സ്ഥാനത്തായത്. പരസ്‌പരം ഏറ്റുമുട്ടിയപ്പോൾ ആദ്യത്തേത് ബംഗളൂരു അഞ്ച് വിക്കറ്റിന് ജയിച്ചു. രണ്ടാമത്തേതിൽ നാല് വിക്കറ്റ് ജയവുമായി ഗുജറാത്ത് തിരിച്ചടിച്ചു. എന്നാൽ ഒന്നാം ക്വാളിഫയറിൽ 92 റൺ ജയത്തോടെ ബംഗളൂരു ആധിപത്യം ഉറപ്പിച്ചു.
കോഹ്‌ലിയുടെ ബാറ്റിന് പിന്തുണയുമായി രജത് പടീദാറും ദേവ്‌ദത്ത് പടിക്കലുമുണ്ട്. പാടീദാറിന് 486 റണ്ണുണ്ട്. ദേവ്‌ദത്ത് പടിക്കൽ 463 റൺ നേടി. ബൗളിങ്ങിലെ പ്രധാന ആയുധം പേസർ ഭുവനേശ്വർ കുമാറാണ്. 15 കളിയിൽ 24 വിക്കറ്റാണ് നേട്ടം.
ശുഭ്‌മാൻ ഗിൽ ക്യാപ്‌റ്റനായ ഗുജറാത്തിന് ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ചനിരയുണ്ട്. റണ്ണടിക്കാരിൽ രണ്ടും മൂന്നും സ്ഥാനം ഗില്ലും സായ് സുദർശനുമാണ്. ഗിൽ 722 റണ്ണും സായ് സുദർശൻ 710 റണ്ണും നേടിയിട്ടുണ്ട്. ജോസ് ബട്‌ലർ 507 റണ്ണുമായി പിന്തുണക്കുന്നു.
പേസും സ്‌പിന്നും കൂടിച്ചേർന്ന് ശക്തമാണ് ബൗളിങ്നിര. ദക്ഷിണാഫ്രിക്കൻ ബൗളറായ കഗീസോ റബാദ 28 വിക്കറ്റുമായി ഒന്നാമതുണ്ട്. സ്‌പിന്നർ റാഷിദ്‌ഖാൻ 19 വിക്കറ്റ് നേടി. മുഹമ്മദ് സിറാജിന് 18 വിക്കറ്റാണ്. അഹമ്മദാബാദിലെ പിച്ച് ബാറ്റർമാർക്ക് അനുകൂലമാണ്. ആദ്യ പന്തുമുതൽ റണ്ണടിക്കാൻ സാധിക്കും. ടോസ് നേടിയ ടീം ബാറ്റ് ചെയ്യാനാണ് സാധ്യത.
സാധ്യതാ ടീം
ബംഗളൂരു: രജത് പടീദാർ (ക്യാപ്‌റ്റൻ), വിരാട് കോഹ്‌ലി, വെങ്കിടേഷ് അയ്യർ, ദേവ്‌ദത്ത് പടിക്കൽ, ക്രുണാൽ പാണ്ഡ്യ, ടിം ഡേവിഡ്, ജിതേഷ് ശർമ, ഭുവനേശ്വർ കുമാർ, ജേക്കബ് ടഫി, ജോഷ് ഹാസെൽവുഡ്, റാസഖ് സലാം ദർ.










0 comments