2023 ൽ ഇന്ത്യൻ പരിശീലകനാകാൻ അവസരം ലഭിച്ചിരുന്നു; വിവിഎസ് ലക്ഷ്മൺ

ബംഗളൂരു: 2023 ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് തനിക്ക് അവസരം ലഭിച്ചിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മൺ വെളിപ്പെടുത്തി. വ്യക്തിപരമായ കാരണങ്ങളാൽ ആ ചുമതല ഏറ്റെടുക്കാൻ കഴിഞ്ഞില്ലെന്നും പകരം ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് (സിഓഇ) മേധാവിയായി തുടരാൻ തീരുമാനിക്കുകയായിരുന്നുവെന്നും ലക്ഷ്മൺ പറഞ്ഞു.
സിഓഇയുടെ ഘടനയും പ്രവർത്തന സംവിധാനങ്ങളും ശക്തിപ്പെടുത്തിയ ശേഷം മാത്രമേ സ്ഥാനമൊഴിയൂ എന്ന് ബിസിസിഐയോട് ഉറപ്പ് നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. തന്റെ കാഴ്ചപ്പാട് നടപ്പാക്കാൻ ബിസിസിഐയിൽ നിന്ന് പൂർണ സ്വാതന്ത്ര്യം ലഭിച്ചെന്നും ലക്ഷ്മൺ പറഞ്ഞു.
ഇതിനിടെ ഇന്ത്യൻ താരങ്ങൾക്കിടയിലെ പരിക്കുകൾ വർധിക്കുന്ന സാഹചര്യത്തിൽ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ഞായറാഴ്ച ലക്ഷ്മണുമായി കൂടിക്കാഴ്ച നടത്തി. ബെംഗളൂരുവിലെ സിഓഇയിലെ താരങ്ങളുടെ പുനരധിവാസവും പരിക്ക് നിയന്ത്രണ സംവിധാനങ്ങളും യോഗത്തിൽ വിലയിരുത്തി.
2024 സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്ത പുതിയ സിഓഇ 40 ഏക്കറിലധികം വിസ്തൃതിയിലാണ്. മൂന്ന് ഗ്രൗണ്ടുകളും ഇൻഡോർ, ഔട്ട്ഡോർ സൗകര്യങ്ങളിലായി 86 പിച്ചുകളും ഇവിടെയുണ്ട്.
2021 അവസാനം രാഹുൽ ദ്രാവിഡിന് പകരമാണ് ലക്ഷ്മൺ സിഓഇയുടെ ചുമതലയേറ്റത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേന്ദ്രം വിപുലമായ പരിശീലന, പുനരധിവാസ സംവിധാനമായി മാറി.










0 comments