കോഹ്‌ലി-ഹെഡ് തർക്കം; വിവാദമായ ഹാൻഡ്‌ഷേക്കിന് പിന്നാലെ ട്രാവിസ് ഹെഡിന്റെ ഭാര്യയ്ക്ക് നേരെ സൈബർ ആക്രമണം

Photo Credit: Social Media
ഹൈദരാബാദ്: ഐപിഎൽ 2026-ൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരം പ്ലേ ഓഫ് സാധ്യതകളുടെ അടിസ്ഥാനത്തിൽ അപ്രസക്തമായിരുന്നുവെങ്കിലും, വിരാട് കോഹ്ലിയും ട്രാവിസ് ഹെഡും തമ്മിലുണ്ടായ വ്യക്തിപരമായ തർക്കം ആരാധകർക്കിടയിൽ വലിയ വിവാദമായി.
മത്സരം ഹൈദരാബാദ് വിജയിച്ചതിന് പിന്നാലെ, ട്രാവിസ് ഹെഡ് ഹാൻഡ്‌ഷേക്കിനായി കൈ നീട്ടിയെങ്കിലും കോഹ്ലി അത് നിരസിക്കുകയായിരുന്നു. ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ആരാധകർക്കിടയിൽ ചേരിതിരിവുണ്ടാക്കുകയും ചെയ്തു.
കളിക്കളത്തിലെ സംഭവങ്ങളുടെ പേരിൽ ഹൈദരാബാദ് ബാറ്റർ ട്രാവിസ് ഹെഡിന്റെ ഭാര്യ ജെസീക്കയെ കോഹ്ലിയുടെ ആരാധകർ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചത് വലിയ പ്രതിഷേധത്തിന് വഴിവെച്ചു.
ഇത്തരം സംഭവങ്ങൾ ഇതാദ്യമല്ലെന്നും, 2023-ലെ ഏകദിന ലോകകപ്പ് ഫൈനലിന് ശേഷവും സമാനമായ രീതിയിൽ താൻ സൈബർ ആക്രമണം നേരിട്ടിരുന്നുവെന്നും ജെസീക്ക ഓസ്‌ട്രേലിയൻ മാധ്യമമായ 'ദി അഡ്വർടൈസറിനോട്' പറഞ്ഞു.
കായികരംഗത്തെ അഭിനിവേശം മാനിക്കുമ്പോൾ തന്നെ, കളിക്കാർക്ക് കുടുംബമുണ്ടെന്ന കാര്യം ആരാധകർ മറക്കരുതെന്ന് അവർ ഓർമ്മിപ്പിച്ചു.അതേസമയം, കോഹ്‌ലി-ഹെഡ് തർക്കത്തിന്റെ യഥാർത്ഥ കാരണം മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ വെളിപ്പെടുത്തി.
ബാറ്റിംഗിനിടെ ട്രാവിസ് ഹെഡും കോഹ്‌ലിയും തമ്മിൽ രൂക്ഷമായ വാഗ്വാദങ്ങൾ നടന്നിരുന്നതായും, താരം ഇംപാക്ട് പ്ലെയർ അല്ലെന്ന് കോഹ്ലി പരിഹസിച്ചതായും കമന്ററി ബോക്സിലുണ്ടായിരുന്ന പത്താൻ വ്യക്തമാക്കി.
ഇത്തരം ആക്രമണോത്സുകമായ പെരുമാറ്റങ്ങൾ കായികരംഗത്ത് സ്വാഭാവികമാണെങ്കിലും, മത്സരശേഷം കോഹ്ലി ഹാൻഡ്‌ഷേക്കിന് വിസമ്മതിച്ചത് ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐപിഎൽ 2026-ലെ പ്ലേ ഓഫ് ഘട്ടത്തിലേക്ക് ഇരു ടീമുകളും യോഗ്യത നേടിയിട്ടുണ്ട്. ഇതോടെ ഇരു താരങ്ങളും വീണ്ടും കളിക്കളത്തിൽ നേർക്കുനേർ വരാനുള്ള സാധ്യത ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്.










0 comments