കൂറ്റനടി തുടർന്ന് വൈഭവ്; 36 പന്തിൽ സെഞ്ചുറി

റാഞ്ചി : വിജയ് ഹസാരെ ട്രോഫിയിലും കൂറ്റനടി തുടർന്ന് ഇന്ത്യൻ കൗമാരതാരം വൈഭവ് സൂര്യവംശി. അരുണാചൽ പ്രദേശിനെതിരായ മത്സരത്തിലാണ് ബിഹാർ ഓപ്പണറായ വൈഭവ് കൂറ്റൻ സെഞ്ചുറി നേടിയത്. 36 പന്തിലാണ് പതിനാലുകാരനായ താരം സെഞ്ചുറി നേടിയത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഇന്ത്യൻ ബാറ്ററുടെ രണ്ടാമത്തെ അതിവേഗ സെഞ്ച്വറി നേട്ടമാണ് വൈഭവിന്റേത്. 84 പന്തിൽ 190 റൺസുമെടുത്തു. വെറും പത്ത് റൺസിനാണ് വൈഭവിന് ഇരട്ട സെഞ്ചുറി നഷ്ടമായത്. 15 സിക്സും 16 ഫോറുമടങ്ങുന്നതാണ് വൈഭവിന്റെ നേട്ടം. ലിസ്റ്റ് എ ക്രിക്കറ്റിൽ സെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഇനി വൈഭവിന് സ്വന്തമാണ്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ബാറ്ററുടെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചറിയാണ് ഇത്. 2024ൽ അരുണാചലിനെതിരെ തന്നെ 35 പന്തിൽ സെഞ്ചറി നേടിയ പഞ്ചാബിന്റെ അൻമോൾപ്രീത് സിങ്ങാണ് ഒന്നാമത്.
54 പന്തിൽ തന്നെ കൗമാര താരം 150 കടന്നു. ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ 150 റൺസിൻറെ ലോക റെക്കോർഡും സ്വന്തമാക്കി. 64 പന്തിൽ 150 റൺസടിച്ച ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സിൻറെ റെക്കോർഡാണ് വൈഭവ് തകർത്തത്. മത്സരത്തിൽ ബിഹാർ 29 ഓവറിൽ 272റൺസിലെത്തി. സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20 ക്രിക്കറ്റ് ടൂർണമെൻ്റിലും 61 പന്തിൽ നിന്ന് സെഞ്ചുറി നേടി താരം റെക്കോർഡ് കുറിച്ചിരുന്നു. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 38 പന്തിൽ 101 റണ്ണും അടിച്ചുകൂട്ടി. യൂത്ത് ഏകദിനക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സർ നേടുന്ന താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കിയിരുന്നു.










0 comments