ക്രിക്കറ്റിന്റെ തിളക്കമുള്ള രത്നം; സർ ഗാർഫീൽഡ് സോബേഴ്സിന്റെ വിയോഗത്തിൽ അന്ത്യാഞ്ജലിയുമായി ഗവാസ്കർ

Photo Credit:Social Media
ന്യൂഡൽഹി: വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം സർ ഗാർഫീൽഡ് സോബേഴ്സിന്റെ വിയോഗത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ അന്ത്യാഞ്ജലി അർപ്പിച്ചു.
ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർ സർ ഗാർഫീൽഡ് സോബേഴ്സിനെ 'ക്രിക്കറ്റിന്റെ ഏറ്റവും തിളക്കമുള്ള രത്നം' എന്നാണ് ഗവാസ്കർ വിശേഷിപ്പിച്ചത്.
"സർ ഗാരി, വിട. നിങ്ങളെപ്പോലെ മറ്റൊരാൾ ഇനി ഒരിക്കലും ഉണ്ടാവില്ല," ഗവാസ്കർ തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ കുറിച്ചു.
ക്രിക്കറ്റ് ചരിത്രത്തിലെ അവിസ്മരണീയത
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു ഓവറിലെ ആറ് പന്തുകളും സിക്സറടിച്ച ആദ്യ താരമെന്ന നിലയിൽ സോബേഴ്സ് എക്കാലവും ഓർമ്മിക്കപ്പെടും. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ അദ്ദേഹം, സ്ലിപ്പിലെ ഫീൽഡിംഗിലും അസാമാന്യ മികവാണ് കാഴ്ചവെച്ചിരുന്നത്.
1958-ൽ പാകിസ്ഥാനെതിരെ പുറത്താകാതെ നേടിയ 365 റൺസ് വർഷങ്ങളോളം ലോക റെക്കോർഡായി നിലനിന്നു. വെസ്റ്റിൻഡീസിനായി 93 ടെസ്റ്റുകൾ കളിച്ച അദ്ദേഹം 57.78 ശരാശരിയിൽ 8,032 റൺസും 235 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
ഗവാസ്കറുടെ അനുസ്മരണം
"ഞങ്ങൾ വെസ്റ്റിൻഡീസിനെതിരെ കളിക്കുമ്പോൾ അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ അത്ഭുതകരമായിരുന്നു. അദ്ദേഹം എതിരാളിയായി കളിക്കുമ്പോൾ പോലും അദ്ദേഹത്തിന്റെ കഴിവിനെ ആരാധിക്കാതിരിക്കാൻ കഴിയില്ല," ഗവാസ്കർ പറഞ്ഞു.
ബാറ്റിംഗിലും ബൗളിംഗിലും മാത്രമല്ല, അഞ്ച് വ്യത്യസ്ത ശൈലികളിൽ പന്തെറിയാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്ന് ഗവാസ്കർ ഓർമ്മിപ്പിച്ചു. കോളർ മുകളിലേക്ക് ഉയർത്തി വെച്ച് മൈതാനത്തേക്ക് ഇറങ്ങുന്ന അദ്ദേഹത്തിന്റെ ശൈലി തന്നെ ഒരു കലയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിക്കറ്റിന്റെ ഏറ്റവും തിളക്കമുള്ള രത്നത്തെയാണ് നമുക്ക് ഇന്ന് നഷ്ടമായത്. അദ്ദേഹം ഇല്ലാത്ത ക്രിക്കറ്റ് ലോകം കൂടുതൽ ദരിദ്രമായിരിക്കുന്നു. ഈ നികത്താനാവാത്ത നഷ്ടത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും, കരീബിയൻ ദ്വീപുകളിലും ലോകമെമ്പാടുമുള്ള ദുഃഖിക്കുന്ന ഓരോ ക്രിക്കറ്റ് പ്രേമിക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു ." ഗവാസ്‌ക്കർ കുറിച്ചു.










0 comments