'ചില ടീമുകൾക്ക് പ്രത്യേക പരിഗണന'; വിശദീകരണവുമായി ഐസിസി

ദക്ഷിണാഫ്രിക്കൻ താരങ്ങളായ ക്വിന്റൺ ഡി കോക്കും ഡേവിഡ് മില്ലറും
കൊൽക്കത്ത: പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ യാത്രാപ്രതിസന്ധിമൂലം ദക്ഷിണാഫ്രിക്ക, വെസ്‌റ്റിൻഡീസ് ടീമുകൾ ഇന്ത്യയിൽ തുടരുന്നതിൽ വിശദീകരണവുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). കളിക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകിയതെന്നും ചാർട്ടേഡ് വിമാനത്തിൽ താരങ്ങളെ തിരികെ നാട്ടിലെത്തിക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടന്നില്ലെന്നും ഐസിസി വ്യക്തമാക്കി. ഇംഗ്ലണ്ട് താരങ്ങൾ നേരത്തെ മടങ്ങിയതും മറ്റ് ടീമുകളുടെ യാത്ര വൈകുന്നതും തമ്മിൽ ബന്ധമില്ലെന്നും സാഹചര്യങ്ങളും റൂട്ടുകളും വ്യത്യസ്ഥമായതിനാലാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നും ഐസിസി കൂട്ടിചേർത്തു.
ട്വന്റി20 ലോകകപ്പ് മത്സരങ്ങൾക്കായി ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്ക, വെസ്‌റ്റിൻഡീസ് ടീമുകൾ ഒരാഴ്ചയായി കൊൽക്കത്തയിൽ കുടുങ്ങിക്കിടക്കുകയാണ്. കൊൽക്കത്തയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ചാർട്ടർ വിമാനം സാങ്കേതിക തടസങ്ങൾ കാരണം റദ്ദാക്കിയതിനെത്തുടർന്ന് ചൊവ്വാഴ്ചയാണ് താരങ്ങൾക്കായി ഐസിസി യാത്രാവിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തത്. ദക്ഷിണാഫ്രിക്കൻ സംഘം ബുധനാഴ്ച രാത്രി മുതൽ നാട്ടിലേക്ക് തിരിക്കും. അടുത്ത 36 മണിക്കൂറിനുള്ളിൽ എല്ലാവരും മടങ്ങും. ഒമ്പത് വെസ്‌റ്റിൻഡീസ് താരങ്ങൾ ഇതിനോടകം നാട്ടിലേക്ക് തിരിച്ചു. ബാക്കിയുള്ള 16 പേർ അടുത്ത 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങളിൽ നാട്ടിലെത്തിക്കും.
ദക്ഷിണാഫ്രിക്ക, വെസ്‌റ്റിൻഡീസ് ടീമുകൾ ഇന്ത്യയിൽ തുടരുമ്പോൾ ഇംഗ്ലണ്ട് ടീമിന് മാത്രമായി യാത്രാ സൗകര്യങ്ങൾ ഒരുക്കിയ ഐസിസിക്കെതിരെ ദക്ഷിണാഫ്രിക്കൻ താരങ്ങളായ ക്വിന്റൺ ഡി കോക്കും ഡേവിഡ് മില്ലറും രംഗത്തെത്തിയിരുന്നു. വ്യാഴാഴ്ച നടന്ന രണ്ടാം സെമി ഫൈനലിൽ ഇന്ത്യയോട് തോറ്റ ഇംഗ്ലണ്ട് ടീം ശനിയാഴ്ച വൈകുന്നേരം മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പ്രത്യേക ചാർട്ടർ വിമാനത്തിൽ പുറപ്പെട്ടു. അതിന് മുമ്പ് ടൂർണമെന്റിൽ നിന്ന് പുറത്തായ വിൻഡീസിനും ദ.ആഫ്രിക്കയ്ക്കും വിമാനങ്ങൾ ലഭ്യമായതുമില്ല. ഇതോടെയാണ് ഐസിസിക്കെതിരെ താരങ്ങൾ രംഗത്തെത്തിയത്.










0 comments