രാഹുൽഗാന്ധി രാഷ്ട്രീയ മര്യാദ പാലിക്കണം: എം എ ബേബി

തൃശൂർ: സിപിഐ എമ്മിന് എതിരായി വിമർശനങ്ങൾ നടത്തുമ്പോൾ രാഹുൽ ഗാന്ധി രാഷ്ട്രീയ മര്യാദയും അന്തസും പാലിക്കണമെന്ന് പാർടി ജനറൽ സെക്രട്ടറി എം എ ബേബി. ഇന്ത്യാകൂട്ടായ്‌മയിലെ പാർടികൾക്ക് പല സംസ്ഥാനങ്ങളിലും പരസ്പരം ഏറ്റുമുട്ടേണ്ടി വരാറുണ്ട്. എന്നാൽ അഖിലേന്ത്യാ നേതൃത്വത്തിൽപ്പെട്ടവർ വിമർശനം നടത്തുമ്പോൾ മാന്യത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബേബി.
സിപിഐ എമ്മും ബിജെപിയും തമ്മിൽ ഡീൽ എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. ബിജെപിക്കെതിരെ സിപിഐ എമ്മിനോളം പൊരുതിയിട്ടുള്ള പാർടി വേറിയില്ല. പിണറായിയെ ആലിംഗനം ചെയ്യാത്ത രാഹുലിന് മോദിയെ കെട്ടിപ്പിടിക്കാം. പിണറായിയെ രാഹുൽ ആലിംഗനം ചെയ്യണമെന്ന് പറയില്ല. ആലിംഗനവും സ്നേഹവും ഉള്ളിൽ നിന്നും വരുന്ന കാര്യമാണ്.
ഇന്ത്യാകൂട്ടായ്‌മ യോഗത്തിൽ ഡിഎംകെയുള്ള സമീപനത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാട് വ്യക്തമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഡിഎംകെ മുന്നണിയുടെ ഭാഗമായാണ് കോൺഗ്രസ് അഞ്ച് സീറ്റ് നേടിയത്. രാജ്യസഭാ സീറ്റും ഡിഎംകെയോട് സംസാരിച്ച് കോൺഗ്രസ് നേടിയെടുത്തിരുന്നു. ഡിഎംകെയുടെ വാത്സല്യവും പരിചരണവും പരിഗണനയും ആവോളം ആസ്വദിച്ചു. അധികാരത്തിന്റെ വല്ലാത്ത ആർത്തി ജനാധിപത്യ സംസ്കാരത്തിന് ഭൂഷണമല്ല. ഡിഎംകെയെ അറിയിച്ച ശേഷമാണ് സിപിഐ എം ടിവികെയെ പിന്തുണച്ചതെന്നും എം എ ബേബി പറഞ്ഞു.










0 comments