നിതിൻ രാജിന്റെ മരണം: ആഭ്യന്തരവകുപ്പിന്റെ നടപടി പക്ഷപാതപരമെന്ന് ഹൈക്കോടതി

കൊച്ചി: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജ് വിദ്യാർഥി നിതിൻരാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതി ഡോ. എം കെ റാമിന് രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാത്തത് ആഭ്യന്തരവകുപ്പിന്റെ ഗുരുതരവീഴ്ചയെന്ന് ഹൈക്കോടതി. ആഭ്യന്തരവകുപ്പിൻ്റെ നടപടി പക്ഷപാതപരമാണ്. കോടതി പലതവണ ആവശ്യപ്പെട്ടിട്ടും ഡിവൈഎസ്‌പി സുധീർ കല്ലനെ സസ്പെൻഡ് ചെയ്യാത്തത് എന്തുകൊണ്ടാണ് -ജസ്റ്റിസ് എ ബദറുദ്ദീൻ ചോദിച്ചു.
ഡിവൈഎസ്പി ഗുരുതരവീഴ്‌ച വരുത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും എന്തുകൊണ്ട് സംരക്ഷിക്കുന്നു. ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച നടപടി അറിയിക്കാൻ കോടതി നിർദേശിച്ചിരുന്നു. സസ്പെൻഷനുള്ള നടപടിക്രമം പാലിക്കേണ്ടതിനാലാണ് തീരുമാനം നീളുന്നതെന്ന് വിജിലൻസ് അഭിഭാഷകൻ വാദിച്ചു. സ്വാതന്ത്ര്യദിന ക്വിസിൽ സവർക്കറെ ക്കുറിച്ച് ചോദ്യമെഴുതിയ അധ്യാപകനെയും തിരുവനന്തപുരം കോർപറേഷൻ വിഷയത്തിൽ കത്തയച്ച അണ്ടർ സെക്രട്ടറിയെയും സസ്പെൻഡ് ചെയ്തത് എന്ത് നടപടിക്രമം പാലിച്ചാണെന്ന് കോടതി ചോദിച്ചു. എഡിജിപി അജിത്കുമാറിനെ സസ്പെൻഡ് ചെയ്‌തതും ഇരട്ടത്താപ്പാണ്.
ഡോ. റാമിനെ ജാമ്യത്തിൽ പോകാൻ ഡിവൈഎസ്‌പി സുധീർ കല്ലൻ സഹായിച്ചതിനെയാണ് കോടതി വിമർശിച്ചത്. ഉയർന്ന ഉദ്യോഗസ്ഥർ ഡിവൈഎസ്‌പിയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും വിമർശിച്ചിരുന്നു. അച്ചടക്കനടപടിയെന്തെന്ന് കോടതിയെ പഠിപ്പിക്കരുതെന്ന് കഴിഞ്ഞതവണ ആഭ്യന്തരവകുപ്പിന് കോടതി താക്കിതും നൽകി. വീഴ്ച ചൂണ്ടിക്കാട്ടി നിതിൻ രാജിൻ്റെ മാതാപിതാക്കൾ നൽകിയ ഉപഹർജി ഉത്തരവിനായി മാറ്റി, ഡോ. റാം ജയിലിലാണ്.










0 comments