ഇംപാക്ട് പ്ലെയർ നിയമം ക്രിക്കറ്റിന്റെ നൈപുണ്യം ഇല്ലാതാക്കുന്നു"; തുറന്നടിച്ച് ശുഭ്മാൻ ഗിൽ

അഹമ്മദാബാദ്: ഐപിഎല്ലിലെ 'ഇംപാക്ട് പ്ലെയർ' നിയമത്തിനെതിരെ ശക്തമായ വിയോജിപ്പുമായി ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ രംഗത്തെത്തി. അക്സർ പട്ടേൽ ഈ നിയമത്തോടുള്ള അതൃപ്തി പ്രകടിപ്പിച്ച് ദിവസങ്ങൾക്കകമാണ് സമാനമായ നിലപാടുമായി ഗില്ലും എത്തിയത്.
ഒരു അധിക ബാറ്ററെ ഉൾപ്പെടുത്തുന്നത് കളിയുടെ സ്വാഭാവികമായ നൈപുണ്യത്തെ ഇല്ലാതാക്കുമെന്നും കളി കേവലം ഒരു വശത്തേക്ക് പോകുന്ന അവസ്ഥയുണ്ടാക്കുമെന്നും ഗിൽ അഭിപ്രായപ്പെട്ടു.
"ക്രിക്കറ്റ് അടിസ്ഥാനപരമായി 11 പേർ കളിക്കുന്ന കളിയാണ്. എന്നാൽ പന്ത്രണ്ടാമനായി ഒരു അധിക ബാറ്ററെ കൂടി ഉൾപ്പെടുത്തുന്നത് മത്സരത്തിന്റെ ആവേശം കുറയ്ക്കുന്നു. ഒരു ഫ്ലാറ്റ് ട്രാക്കിൽ 220 റൺസ് പിന്തുടരുന്നതിനേക്കാൾ, വെല്ലുവിളി നിറഞ്ഞ വിക്കറ്റിൽ 160 അല്ലെങ്കിൽ 180 റൺസ് പിന്തുടരുന്നതാണ് കൂടുതൽ ആവേശകരം," ഗിൽ പറഞ്ഞു. 2023 മുതൽ ഐപിഎല്ലിൽ നിലവിലുള്ള ഈ നിയമം ബൗളർമാർക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ടീം സ്കോർ 300 കടക്കുമോ എന്ന ചർച്ചകൾക്കിടയിലും ഗുജറാത്ത് ടൈറ്റൻസിന്റെ ലക്ഷ്യം അത്തരം റെക്കോർഡുകളല്ലെന്ന് ക്യാപ്റ്റൻ വ്യക്തമാക്കി. "ഞങ്ങൾ 300-350 റൺസുകൾക്ക് പിന്നാലെ പോകുന്നവരല്ല. ഏത് പിച്ചിലും ആ വിക്കറ്റിന് അനുയോജ്യമായ സ്കോർ കണ്ടെത്താനും എല്ലാ സാഹചര്യങ്ങളിലും വിജയിക്കാനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്. കേവലം ബാറ്റിംഗിന് അനുകൂലമായ പിച്ചുകളിൽ മാത്രം തിളങ്ങുന്ന ഒരു ടീമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
ട്വന്റി 20 ലോകകപ്പിൽ ഇടം ലഭിക്കാഞ്ഞതിന്റെ നിരാശ മറികടന്ന ഗിൽ, വരാനിരിക്കുന്ന സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ആത്മവിശ്വാസത്തിലാണ്. 2020 മുതൽ ഐപിഎല്ലിൽ സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന താരത്തിന് കഴിഞ്ഞ സീസണുകളിലായി 440, 478, 483, 890, 426, 650 എന്നിങ്ങനെയാണ് റൺസ് സമ്പാദ്യം.
തനിക്ക് ഈ ഫോർമാറ്റിൽ പ്രത്യേകിച്ച് ഒന്നും തെളിയിക്കാനില്ലെന്നും കഴിഞ്ഞ നാല് വർഷമായി ചെയ്തുവരുന്ന മികവ് തുടരുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 28 ന് ആരംഭിക്കുന്ന ഐപിഎലിൻ്റെ 2026 സീസണിൽ മാർച്ച് 31ന് മുല്ലൻപൂരിൽ പഞ്ചാബ് കിങ്സിനെതിരെയാണ് ഗുജറാത്ത് ടൈറ്റൻസിന്റെ ആദ്യമത്സരം.










0 comments