print edition ഐപിഎല്ലിൽ ഏഴാം തോൽവി: ലഖ്‌നൗ സൂപ്പറല്ല ജയന്റ്‌സുമല്ല

ലഖ്‌നൗ: തുടർച്ചയായ ആറാം കളിയിലും തോറ്റതോടെ ഐപിഎൽ ക്രിക്കറ്റിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് പരുങ്ങലിൽ. ഒന്പത് കളിയിൽ രണ്ട് ജയം മാത്രമാണ്. ആകെ ഏഴ് കളിയിൽ തോൽവി. ശേഷിക്കുന്ന അഞ്ചിൽ ഒരെണ്ണം തോറ്റാൽ പ്ലേ ഓഫ് സാധ്യത അവസാനിക്കും. നിലവിൽ മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിച്ചാണ് ഋഷഭ് പന്തിന്റെയും കൂട്ടരുടെയും നിലനിൽപ്പ്.
കരുത്തുറ്റ നിരയുമായാണ് ലഖ്‌നൗ ഇക്കുറി ഇറങ്ങിയത്. പക്ഷേ, കളത്തിൽ അതിന്റെ പ്രതിഫലനമുണ്ടായില്ല. അവസാന കളിയിൽ മുംബൈ ഇന്ത്യൻസിനോടായിരുന്നു തോൽവി. മിച്ചെൽ മാർഷും നിക്കോളാസ് പുരാനും ജോഷ് ഇൻഗ്ലിസും ചേർന്ന് മികച്ച തുടക്കമായിരുന്നു ലഖ്‌നൗവിന് നൽകിയത്. പവർപ്ലേയിൽ 90 റണ്ണടിച്ചു. ആ റണ്ണൊഴുക്ക് പക്ഷേ, നീണ്ടുനിന്നില്ല. 228 റണ്ണാണ് നേടിയത്. രോഹിത് ശർമയും റ്യാൻ റിക്കിൾടെണും ചേർന്ന് മുംബൈക്കായി റണ്ണടിച്ചുകൂട്ടിയപ്പോൾ ആറ് വിക്കറ്റിനാണ് മുംബൈ ജയിച്ചത്. ലഖ്‌നൗവിന്റെ സ്‌കോർ മുംബൈക്ക് വെല്ലുവിളി ഉയർത്തിയതേയില്ല.
നിലവിൽ ഏറ്റവും മികച്ച ബൗളിങ് നിരയുണ്ട് ലഖ്‌നൗവിന്. മുഹമ്മദ് ഷമി, മൊഹ്‌സിൻ ഖാൻ, പ്രിൻസ് യാദവ് എന്നിവരുൾപ്പെട്ട പേസ് ത്രയത്തെ കൃത്യമായി ഉപയോഗിക്കാൻ ക്യാപ്‌റ്റൻ പന്തിന് കഴിയുന്നില്ല. ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്‌മയും ലഖ്‌നൗവിനെ തളർത്തുന്നു.
അതേസമയം, മൂന്നാംജയത്തോടെ മുംബൈ നേരിയ സാധ്യത നിലനിർത്തി. പരിക്കുകാരണം പുറത്തിരുന്ന ഹാർദിക് പാണ്ഡ്യക്ക് പകരം സൂര്യകുമാർ യാദവാണ് മുംബൈയെ നയിച്ചത്.









0 comments