സെമിയിൽ ഓസീസിന് ടോസ്; ഇന്ത്യയെ ബോളിങ്ങിനയച്ചു

നവി മുംബൈ: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ സെമി ഫൈനലിൽ ടോസ് ഭാഗ്യം ഓസ്‌ട്രേലിയയ്ക്കൊപ്പം. ടോസ് ലഭിച്ച ഓസീസ് ക്യാപ്റ്റൻ അലീസ ഹീലി ബാറ്റിങ് തിരഞ്ഞെടുത്തു. മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. പരിക്കേറ്റു പുറത്തായ പ്രതിക റാവലിനു പകരം ഷെഫാലി വർമ ടീമിലെത്തി.
സെമിഫൈനലിന് ഇറങ്ങുമ്പോൾ ഏറ്റവും മികച്ച പ്രകടനം തന്നെയാണ് ഇന്ത്യയുടെ ലക്ഷ്യം. നിലവിലെ ജേതാക്കളായ ഓസീസ് ഗ്രൂപ്പ് ഘട്ടത്തിൽ ആധികാരിക ജയം നേടിയിരുന്നു. ഏഴ് തവണ ജേതാക്കളാണ് ഓസീസ് ടീം. ഇക്കുറി അപരാജിതരായാണ് കുതിപ്പ്. ഗ്രൂപ്പ് ഘട്ടത്തിൽ ജയം പ്രതീക്ഷിച്ച ഘട്ടത്തിലാണ് ഇന്ത്യ അപ്രതീക്ഷിത തോൽവി വഴങ്ങിയത്. ഇന്ത്യ ഉയർത്തിയ 331 റൺ ലക്ഷ്യം ഒരോവർ ശേഷിക്കെ മറികടക്കുകയായിരുന്നു. ഒരു കളി മഴ കൊണ്ടുപോയി. ബാക്കിയെല്ലാ മത്സരങ്ങളും ആധികാരികമായി ജയിച്ചു.
രണ്ട് തവണ ഫൈനലിൽ തോറ്റ ഇന്ത്യക്ക് സ്വന്തം തട്ടകത്തിൽ ആദ്യ കിരീടം നേടാനുള്ള അവസരമാണ്. മികച്ച രീതിയിൽ തുടങ്ങിയ ഹർമൻപ്രീത് കൗറും സംഘവും പിന്നെ തുടർച്ചയായ മൂന്ന് തോൽവി വഴങ്ങിയിരുന്നു. ന്യൂസിലൻഡിനെ തോൽപ്പിച്ചാണ് സെമി ഉറപ്പാക്കിയത്. എട്ടാം കിരീടം തേടുന്ന ഓസീസിനെ മെരുക്കാൻ ഇതുവരെ പുറത്തെടുത്ത പ്രകടനം പോര ഇന്ത്യക്ക്. ബാറ്റിലും ബൗളിങ്ങിലും മിന്നണം. ബാറ്റിൽ വൈസ് ക്യാപ്‌റ്റൻ സ്‌മൃതി മന്ദാനയാണ് തിളങ്ങുന്നത്. ഏഴ് കളിയിൽ ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറികളും ഉൾപ്പെടെ 365 റണ്ണാണ് മന്ദാനയുടെ സമ്പാദ്യം.
ജെമീമ റോഡ്രിഗസ്, ക്യാപ്‌റ്റൻ ഹർമൻപ്രീത്, ഹർലീൻ ഡിയോൾ എന്നിവർക്ക് സ്ഥിരത പുലർത്താനാകാത്തത് ആശങ്കയാണ്. ബൗളർമാരിൽ ഓൾ റൗണ്ടർ ദീപ്‌തി ശർമയും സ്‌പിന്നർ ശ്രീചരണിയുമാണ് പ്രതീക്ഷ. സ്‌നേഹ് റാണ, യുവ പേസർ ക്രാന്തി ഗൗഡ് എന്നിവരും ഒപ്പം ചേരും.
വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ അലീസ ഹീലിയാണ് ഓസീസിന്റെ ബാറ്റിങ് നിരയുടെ കുന്തമുന. ഗ്രൂപ്പ് ഘട്ടത്തിൽ ഹീലിയുടെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിലാണ് ഓസീസ് ഇന്ത്യയെ കീഴടക്കിയത്. ബെത് മൂണിയാണ് മറ്റൊരു ബാറ്റർ. അനബേൽ സതർലാൻഡ് നയിക്കുന്ന ബൗളിങ് നിരയും മികച്ചത്.










0 comments