ad
Deshabhimani

മധ്യപ്രദേശിൽ പടർന്ന അജ്ഞാതരോഗം; പൊലിഞ്ഞത് 29 ആദിവാസി കുട്ടികളുടെ ജീവൻ

madhya pradesh measles
വെബ് ഡെസ്ക്

Published on Sep 05, 2026, 06:33 PM | 2 min read

ബാലാഘട്ട്: ആദ്യം മൂന്ന് കുട്ടികൾ മരിച്ചു. പിന്നെ അടുത്ത ഗ്രാമത്തിൽ ചിലർക്ക് പനി. ദിവസങ്ങൾക്കുള്ളിൽ കുട്ടികളുടെ ശരീരത്തിൽ ചുവന്ന പാടുകൾ പടർന്നു. കണ്ണുകളിൽ തടിപ്പ് വന്നു. ചിലരുടെ കണ്ണുകൾ മഞ്ഞനിറമായി. ഇങ്ങനെ മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിലെ ബിർസ ബ്ലോക്കിൽ മരിച്ചത് 29 ആദിവാസി കുട്ടികൾ.


ആദ്യഘട്ടത്തിൽ ഇത് സാധാരണ കാലാവസ്ഥാപനിയാണെന്നാണ് ആളുകളും ആരോ​ഗ്യപ്രവർത്തകരും കരുതിയത്. എന്നാൽ വീടുതോറും പരിശോധന നടത്തിയപ്പോൾ സ്ഥിതി ഗുരുതരമാണെന്ന് മനസ്സിലായി. പല വീടുകളിലും രോഗബാധിതരായ കുട്ടികൾ ഉണ്ടായിരുന്നു. പിന്നീട് നടത്തിയ പരിശോധനകളിലാണ് മീസിൽസ് വ്യാപനമാണ് പ്രധാന കാരണമെന്ന് കണ്ടെത്തിയത്. മിക്ക കുട്ടികളിലും മലേറിയയും സ്ഥിരീകരിച്ചു.


ബൈഗ ആദിവാസികൾ താമസിക്കുന്ന ഗ്രാമങ്ങളിലാണ് രോഗം ഏറ്റവും രൂക്ഷമായത്. മെയ് മാസത്തിൽ തന്നെ ആദ്യ മരണങ്ങൾ റിപ്പോർട്ട് ചെയ്തുതുടങ്ങിയിരുന്നു. ജൂണിലും കുട്ടികൾ മരിച്ചു. എന്നാൽ ആരോഗ്യവകുപ്പ് കാര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞത് ജൂലൈയിലായിരുന്നു. അപ്പോഴേക്കും രോഗം സമീപഗ്രാമങ്ങളിലേക്ക് പടർന്നിരുന്നു.


മട്ല ഗ്രാമത്തിലെ മഹാസിങ് പാർട്ടെയുടെ കുടുംബവും ഈ ദുരന്തത്തിൽ തകർന്നു. നാല് ദിവസത്തിനിടെ രണ്ട് കുട്ടികളെയാണ് അദ്ദേഹം നഷ്ടപ്പെട്ടത്. ഒരു കുട്ടി രാവിലെ മരിച്ചു. അടുത്ത ദിവസം വൈകിട്ട് മറ്റൊരാൾ കൂടി മരിച്ചു. ഇത്തരം കുടുംബങ്ങളാണ് ബിർസ ബ്ലോക്കിലെ പല ഗ്രാമങ്ങളിലും ഉള്ളത്.


പിന്നീട് നടത്തിയ പരിശോധനയിൽ കുട്ടികളിൽ മീസിൽസ് വൈറസ് കണ്ടെത്തി. ചിലരിൽ മലേറിയയും ഉണ്ടായിരുന്നു. ചില കുട്ടികൾക്ക് രണ്ടുബാധയും ഒരുമിച്ചുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ മരിച്ച 29 കുട്ടികളുടെയും മരണകാരണം വ്യത്യസ്ത പരിശോധനയിലൂടെ ഉറപ്പാക്കാനായിട്ടില്ല. പല കുട്ടികളെയും ഇതിനകം സംസ്കരിച്ചിരുന്നതിനാലാണ് ഇത് സാധ്യമാകാതിരുന്നത്.


ഇത്രയും വലിയ രീതിയിൽ രോഗം പടരാൻ മറ്റൊരു പ്രധാന കാരണവും ഉണ്ടായിരുന്നു. പല കുട്ടികൾക്കും മീസിൽസ് പ്രതിരോധ കുത്തിവയ്പ് ലഭിച്ചിരുന്നില്ല. ചില ഗ്രാമങ്ങളിൽ ഒരു കുടുംബത്തിലെ ഒരൊറ്റ കുട്ടിക്കുപോലും ആവശ്യമായ വാക്സിൻ ലഭിച്ചിട്ടില്ലെന്ന് കുടുംബങ്ങൾ പറഞ്ഞിട്ടുണ്ട്.


രോഗം വന്നാലും ചികിത്സ തേടുക എളുപ്പമായിരുന്നില്ല. കാടിനുള്ളിലെ പല ഗ്രാമങ്ങളിലേക്കും ശരിയായ റോഡ് ഇല്ല. ആംബുലൻസ് എത്താൻ കഴിയാത്ത പ്രദേശങ്ങളുമുണ്ട്. ഗുരുതരമായി രോഗബാധിതരായ കുട്ടികളെ കിലോമീറ്ററുകൾ ചുമന്നുകൊണ്ടുപോയ സംഭവങ്ങളും നാട്ടുകാർ വിവരിച്ചു.


തകർന്ന ആരോ​ഗ്യസംവിധാനവും പ്രധാന പ്രശ്നമായിരുന്നു. ആദ്യഘട്ടത്തിൽ മരിച്ച കുട്ടികളിൽ പലർക്കും ആശുപത്രി ചികിത്സ ലഭിച്ചിരുന്നില്ല. ചിലർ വീടുകളിൽവച്ചുതന്നെയാണ് മരിച്ചത്. പിന്നീട് ആരോഗ്യവകുപ്പിന്റെ രേഖകൾ പരിശോധിച്ചപ്പോൾ മരിച്ച കുട്ടികളിൽ വളരെ കുറച്ചുപേർക്കാണ് സർക്കാർ, സ്വകാര്യ ആശുപത്രിയിൽ ചികിത്സ ലഭിച്ചതെന്ന് കണ്ടെത്തി.


ആരോഗ്യപ്രവർത്തകരുടെ ക്ഷാമവും ദുരന്തന്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. ബാലാഘട്ട് ജില്ലയിൽ ഒഴിഞ്ഞുകിടന്ന ആശാ പ്രവർത്തക തസ്തികകളിൽ വലിയൊരു പങ്കും ബിർസ ബ്ലോക്കിലായിരുന്നു. വീടുതോറും രോഗവിവരം കണ്ടെത്തേണ്ട ആളുകൾ തന്നെ ഇല്ലാതിരുന്നതോടെ തുടക്കത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും ഉണ്ടായില്ല.


കുട്ടികളുടെ മരണങ്ങൾ സമയത്ത് മേലധികാരികളെ അറിയിക്കാത്ത സംഭവങ്ങളും ഉണ്ടായി. ചില രജിസ്റ്ററുകളിൽ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.


സർക്കാർ ആശുപത്രികളോടുള്ള അവിശ്വാസവും ചില കുടുംബങ്ങളെ പിന്നോട്ടടിച്ചു. ചിലർ ആദ്യം പരമ്പരാഗത ചികിത്സ തേടി. ആരോഗ്യസംഘം ഗ്രാമത്തിലെത്തുമ്പോൾ കുട്ടികളുമായി കാട്ടിലേക്ക് മാറിയ കുടുംബങ്ങളുമുണ്ടായിരുന്നു. പക്ഷേ ഇത് വെറും അന്ധവിശ്വാസത്തിന്റെ കഥയല്ലെന്നാണ് ആദിവാസി പ്രവർത്തകർ പറയുന്നത്. വർഷങ്ങളായി ആരോഗ്യസംവിധാനത്തിൽനിന്ന് അനുഭവിച്ച അവഗണനയും അവിശ്വാസത്തിന് കാരണമായിട്ടുണ്ടെന്നാണ് ഇവർ പറയുന്നത്.


ജൂലൈ അവസാനം മുതൽ മാത്രമാണ് വലിയ ആരോഗ്യസംഘങ്ങൾ ഗ്രാമങ്ങളിലേക്ക് എത്തിത്തുടങ്ങിയത്. വീടുതോറും പരിശോധന നടത്തി. വാക്സിനേഷൻ ശക്തമാക്കി. മലേറിയ നിയന്ത്രണ നടപടികളും ആരംഭിച്ചു. പോഷകാഹാര പരിശോധനകളും നടത്തി. പക്ഷേ അപ്പോഴേക്കും നിരവധി കുടുംബങ്ങൾ കുട്ടികളെ നഷ്ടപ്പെട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home