മോർഫിങ് കേസ്: പ്രവർത്തിച്ചത് അഞ്ചംഗ സംഘം; കെഎസ്‌യു നേതാവിനെ കസ്റ്റഡിയിൽ വാങ്ങും

കൊച്ചി: തൃക്കാക്കര ഭാരത മാതാ കോളേജിലെ കെഎസ്‍യു നേതാവ് ശ്രീഹരിയുൾപ്പെടെ അഞ്ച് പേരടങ്ങുന്ന സംഘമാണ് എറണാകുളത്തെ പ്രവർത്തനങ്ങൾ ഏകോപിച്ചിരുന്നതെന്ന് പൊലീസ്. പകർത്തുന്ന ചിത്രങ്ങളും ദൃശ്യങ്ങളും മോർഫ്‌ചെയ്‌ത് അശ്ലീല വീഡിയോയാക്കി മാറ്റി റാക്കറ്റിലെ മറ്റുഗ്രൂപ്പുകളിലേക്ക് കൈമാറുകയും ഇവ വിൽക്കുന്നതുമായിരുന്നു രീതി. കൈമാറുന്ന മുറയ്ക്ക് ചിത്രങ്ങളും മാസം തോറും അക്കൗണ്ടുകളും നീക്കം ചെയ്യുമായിരുന്നു. റിമാൻഡിലായ ശ്രീഹരിയെ കസ്‌റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനിരിക്കുകയാണ്. തിങ്കളാഴ്‌ച കസ്റ്റഡി അപേക്ഷ നൽകും.
നേരത്തെ ശ്രീഹരിയെ ചോദ്യം ചെയ്‌തപ്പോൾ അശ്ലീല വീഡിയോ നിർമാണ റാക്കറ്റിന്റെ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ശ്രീഹരി ബന്ധുക്കളുടെയും ചിത്രം മോർഫ് ചെയ്‌തതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ്‌കുമാർ മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്‌ചയാണ് മോർഫ്‌ചെയ്‌ത് അശ്ലീല വീഡിയോ നിർമിച്ച കേസിൽ ഭാരത്‌മാതാ കോളേജിലെ ബിബിഎ വിദ്യാർഥി(ലോജിസ്‌റ്റിക്‌സ്) എസ് ശ്രീഹരിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. എസ്എഫ്‌ഐ നേതൃത്വത്തിലുള്ള ശക്തമായ വിദ്യാർഥി സമരത്തെ തുടർന്നാണ് ഇയാളെ പിടികൂടാൻ പൊലീസ് നിർബന്ധിതമായത്.









0 comments