print edition സരാൻഷ് ജെയ്‌ൻ പുതുമുഖം

മുംബൈ: മുപ്പത്തിമൂന്നുകാരൻ ഓഫ്‌സ്‌പിൻ ഓൾറൗണ്ടർ സരാൻഷ് ജെയ്‌നിനെ ഉൾപ്പെടുത്തി ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സര ടെസ്‌റ്റ് ക്രിക്കറ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പേസർ ജസ്‌പ്രീത് ബുമ്ര, ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എന്നിവർ ശുഭ്‌മാൻ ഗിൽ നയിക്കുന്ന സംഘത്തിൽ തിരിച്ചെത്തി.
പരിക്കുള്ള വാഷിങ്‌ടൺ സുന്ദർ ആദ്യ മത്സരത്തിനുണ്ടാകില്ല. ആഗസ്‌ത് 15നും 23നും ഗാലെയിലും കൊളംബൊയിലുമാണ് മത്സരങ്ങൾ. ഇതിന് മുന്നോടിയായി ഏഴിന് ഇന്ത്യ ചതുർദിന സന്നാഹവും കളിക്കും.
വാഷിങ്‌ടണിന് പരിക്കേറ്റതാണ് മധ്യപ്രദേശുകാരനായ സരാൻഷിന് അരങ്ങേറ്റത്തിന് വഴിയൊരുങ്ങിയത്. ലങ്കയുടെ ഇടംകൈയൻ ബാറ്റർമാർക്കെതിരെ ഇന്ത്യയുടെ സ്‌പിൻ ആയുധമാകും. ഇന്ത്യ എ ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിൽ മികച്ച പ്രകടനമായിരുന്നു താരത്തിന്റേത്. ചതുർദിന ടെസ്റ്റിൽ 70 റണ്ണും ആറ് വിക്കറ്റും നേടി.
ഒന്നാം ക്ലാസ് ക്രിക്കറ്റിൽ 54 മത്സരത്തിൽ 2223 റണ്ണും 188 വിക്കറ്റുമുണ്ട്. പരിക്കുമാറിയെത്തുന്ന ബുമ്രയും സായ് സുദർശനും ശാരീരികക്ഷമത തെളിയിക്കണം. പേസർമാരായി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ഗുർണൂർ ബ്രാറുമുണ്ട്. ഗുർണൂർ ഇതുവരെ ടെസ്റ്റ് കളിച്ചിട്ടില്ല.
പരിചയസമ്പന്നനായ പേസർ മുഹമ്മദ് ഷമിയെ ഇത്തവണയും പരിഗണിച്ചില്ല. ഹർഷ് ദുബെ പുറത്തായപ്പോൾ മാനവ് സത്താർ സ്ഥാനം നിലനിർത്തി.
ഇന്ത്യൻ ടീം: ശുഭ്‌മാൻ ഗിൽ (ക്യാപ്റ്റൻ), കെ എൽ രാഹുൽ, യശസ്വി ജയ്‌സ്വാൾ, ഋഷഭ് പന്ത്, സായ് സുദർശൻ, ധ്രുവ് ജുറെൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സത്താർ, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർണൂർ ബ്രാർ, ദേവ്‌ദത്ത് പടിക്കൽ, സരാൻഷ് ജെയ്‌ൻ.










0 comments