കോഴിക്കോടിന്റെ കണ്ണീർപ്പൂക്കൾ

രമേശൻ പാലേരിക്ക് വടകര ടൗൺ ഹാളിൽ അന്തിമോപചാരമർപ്പിക്കാൻ എത്തിയവർ
സ്വന്തം ലേഖകൻ കോഴിക്കോട് ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതത്തിന് ചിറകുകളേകിയും ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ലോകത്തിന്റെ നെറുകയിലെത്തിക്കുകയും ചെയ്‌ത സഹകരണപ്രസ്ഥാനത്തിന്റെ അതികായൻ പാലേരി രമേശന് കോഴിക്കോടിന്റെ കണ്ണീർപ്പൂക്കൾ. തൊഴിലാളികൾക്കുവേണ്ടി തൊഴിലാളികളുടെ സഹകരണ പ്രസ്ഥാനത്തെ ആഗോളതലത്തിലേക്ക് ഉയർത്തിയ സഹകാരിയെ ഒരുനോക്കുകാണാനും അന്ത്യാഭിവാദ്യമർപ്പിക്കാനും സമൂഹത്തിന്റെ നാനാതുറകളിൽനിന്ന് നിരവധിപേരെത്തി. തൊഴിലാളികളുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമാക്കി ആരംഭിച്ച സ്ഥാപനം ഇന്ന് അടിസ്ഥാന സൗകര്യവികസനം മുതൽ വിവരസാങ്കേതിക വിദ്യ ഉൾപ്പടെയുള്ള നൂതനമേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച് രാജ്യത്തിന് മാതൃകയായ സഹകരണ സംരംഭമായി വളർന്നത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും കർമനിരതമായ ഇടപെടലും കൊണ്ടായിരുന്നു. ചൊവ്വ വൈകിട്ട് അഞ്ചരയോടെ മൃതദേഹം അദ്ദേഹം പടുത്തുയർത്തിയ തൊഴിലാളികൾ ഉടമസ്ഥരായ ലോകത്തെ ഏക ഐടി പാർക്കായ യുഎൽ സൈബർപാർക്കിൽ പൊതുദർശനത്തിന് എത്തിച്ചു. ഉച്ചയോടെ മൃതദേഹം ഇവിടെ പൊതുദർശനത്തിന് വയ്ക്കുമെന്നറിഞ്ഞ് നിരവധിപേരാണ് സൈബർ പാർക്കിലെത്തിയത്. സമയം ഏറെ വൈകിയെങ്കിലും ആളുകൾ കാത്തിരുന്നു. ഒരുമണിക്കൂറോളം പൊതുദർശനത്തിനുവച്ചശേഷം നേരെ ടൗൺഹാളിലേക്ക്. എട്ടോടെയാണ് മൃതദേഹം വടകരയിലേക്ക് കൊണ്ടുപോയത്. രാത്രി വടകരയിലെത്തുന്പോഴും ജനസഞ്ചയം നിറഞ്ഞുകവിഞ്ഞു. മേയർ ഒ സദാശിവൻ, സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി സതീദേവി, ജില്ലാ സെക്രട്ടറി എം മെഹബൂബ്, മുൻ എംഎൽഎമാരായ എ പ്രദീപ്‌കുമാർ, കെ പി കുഞ്ഞമ്മദ്‌കുട്ടി, തോട്ടത്തിൽ രവീന്ദ്രൻ, പി ടി എ റഹീം, ലിന്റോ ജോസഫ്, സിപിഐ ജില്ലാ സെക്രട്ടറി പി ഗവാസ്, ടി വി ബാലൻ, കെ കെ ബാലൻ, പി എം സുരേഷ്‌ബാബു, കെ അജിത, മനയത്ത് ചന്ദ്രൻ, സലീം മടവൂർ, എം കെ ഭാസ്‌കരൻ, ടി പി കുഞ്ഞിക്കണ്ണൻ, വിത്സൺ സാമുവൽ, മുൻ മന്ത്രി എം കെ മുനീർ തുടങ്ങി നിരവധിപേർ അന്ത്യോപചാരമർപ്പിച്ചു.









0 comments