പച്ചക്കറി തൊട്ടാൽ പൊള്ളും

പാളയത്തെ പച്ചക്കറി വിപണിയിൽനിന്ന്
കോഴിക്കോട് ഓണം അടുത്തിരിക്കെ പച്ചക്കറികൾക്ക് വില കുതിക്കുന്നു. കാരറ്റ്, ബീറ്റ്‌റൂട്ട്, ഇഞ്ചി, ചെറിയ ഉള്ളി, വെളുത്തുള്ളി തുടങ്ങിയവയ്‌ക്കാണ് രണ്ടാഴ്‌ചക്കിടെ വില ഉയർന്നത്. ഇതോടെ ഇത്തവണ ഓണാഘോഷം നിറംമങ്ങുമെന്ന ആശങ്കയും ഉയർന്നു. രണ്ടാഴ്‌ചമുന്നേ 35 രൂപയായിരുന്ന കാരറ്റിന് 70–80 രൂപയായി. കിലോയ്ക്ക് 70–-100 രൂപ ഉണ്ടായിരുന്ന ഇഞ്ചിക്ക് നിലവില്‍ 200–250 രൂപവരെയാണ് വില. ഓണംവരെ ഇനി വില കുറയാന്‍ സാധ്യതയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. കര്‍ണാടകയിലെ ചാമരാജ് നഗര്‍, മൈസൂരു എന്നിവിടങ്ങളില്‍നിന്നും വയനാട്ടില്‍നിന്നുമാണ് ജില്ലയിലേക്ക് ഇഞ്ചി പ്രധാനമായും എത്തുന്നത്. ഇന്ധനവില വര്‍ധനയും കാലാവസ്ഥ അനുകൂലമല്ലാത്തതും വൈറസ് രോഗങ്ങളുംമൂലം ഉല്‍പ്പാദനം കുറഞ്ഞതും അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള ചരക്കുലോറികളുടെ വരവ് കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് കാരണം. രണ്ടാഴ്ചക്കിടെ അമ്പത് രൂപയിലധികമാണ് വെളുത്തുള്ളിക്ക് കൂടിയത്. വെളുത്തുള്ളിക്ക് 200ന് മുകളിലാണ് ചില്ലറ വില. ചെറിയ ഉള്ളിക്കും വില കൂടി. 90–110 വരെയാണ് നല്ലയിനം ചെറിയ ഉള്ളിക്ക് ഈടാക്കുന്നത്. രണ്ടാംതരമാണെങ്കില്‍ 60 രൂപയാണ്. ബീന്‍സിനും അമരയ്ക്കും 80–100 രൂപവരെയായി. കാരറ്റിന് വിപണിയില്‍ ഇപ്പോൾ ആവശ്യക്കാരേറെയാണ്, പയറിന് 70 രൂപയാണ്. മുരിങ്ങ -70–80 രൂപ. തക്കാളി വിലയില്‍ മാത്രമാണ് ആശ്വാസം. 60ൽ നിന്നും 40ഉം പിന്നീട് 25 ഉമായി കുറഞ്ഞു. ബീറ്റ്റൂട്ടിന് 65–80 രൂപയാണ്. കോളിഫ്ളവറിന് 35–50വരെയാണ് വില. ഇതര സംസ്ഥാന പച്ചക്കറികള്‍ക്ക് വിലകൂടിയതും മഴക്കാലത്ത് പച്ചക്കറി ഉൽപ്പാദനം കുറഞ്ഞതും ജില്ലയില്‍ ഉൽപ്പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറിളുടെ വില വര്‍ധനയ്‌ക്കും കാരണമായി. മാർക്കറ്റിൽ കുറച്ചുദിവസമായി മുള്ളങ്കി കിട്ടാനില്ലെന്നും കച്ചവടക്കാർ പറയുന്നു.









0 comments