ഒന്നാം ക്വാളിഫയർ നാളെ ; ബംഗളൂരുവിന് പഞ്ചാബ്

ലഖ്നൗവിനെതിരെ അർധസെഞ്ചുറി നേടി കളിയിലെ താരമായ ജിതേഷ് ശർമ

Sports Desk
Published on May 28, 2025, 04:25 AM | 1 min read
ലഖ്‌നൗ
ഐപിഎൽ ക്രിക്കറ്റിലെ അവസാന ലീഗ് മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ആറ് വിക്കറ്റിന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ തോൽപ്പിച്ചു. എങ്കിലും പോയിന്റ് പട്ടികയിൽ പഞ്ചാബ് കിങ്സിന് പിന്നിലായി. ഇരുടീമുകൾക്കും 19 പോയിന്റാണുള്ളത്. റൺനിരക്കിൽ പഞ്ചാബ് ഒന്നാമതായി. നാളെ ആദ്യ രണ്ട് സ്ഥാനക്കാർ തമ്മിലുള്ള ഒന്നാം ക്വാളിഫയറിൽ ഇരുടീമുകളും ഏറ്റുമുട്ടും. ജയിക്കുന്നവർ ഫൈനലിലെത്തും.
സ്‌കോർ: ലഖ്‌നൗ 227/3, ബംഗളൂരു 230/4(18.4).
ജയിക്കാൻ 228 റൺ ലക്ഷ്യവുമായി ഇറങ്ങിയ ബംഗളൂരുവിന് ക്യാപ്‌റ്റൻ ജിതേഷ് ശർമയുടെ കന്നി അർധസെഞ്ചുറി കരുത്തായി. 33 പന്തിൽ 85 റണ്ണുമായി പുറത്താവാതെനിന്നു. ആറ് സിക്‌സറും എട്ട് ഫോറുമടിച്ചു. മായങ്ക് അഗർവാൾ 23 പന്തിൽ 41 റണ്ണുമായി പിന്തുണച്ചു. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന്107 റണ്ണടിച്ച് വിജയമൊരുക്കി. വിരാട് കോഹ്‌ലി സീസണിലെ എട്ടാമത്തെ അർധസെഞ്ചുറിയുമായി വിജയത്തിന് അടിത്തറയിട്ടു. 30 പന്തിൽ 10 ഫോറിന്റെ പിന്തുണയിൽ 54 റണ്ണെടുത്തു. ഈ സീസണിൽ നേടിയത് 602 റൺ. ബംഗളൂരുവിനായി 9000 റൺ തികച്ചു. ട്വന്റി20യിൽ ഒരു ടീമിനായി ഒരു കളിക്കാരൻ നേടുന്ന ഉയർന്ന റണ്ണാണിത്. ഫിൽ സാൾട്ട്(30), രജത് പാട്ടീദാർ(14), ലിയം ലിവിങ്സ്‌റ്റൺ(0) എന്നിവർ പുറത്തായി.
ലഖ്‌നൗവിനായി ക്യാപ്‌റ്റൻ ഋഷഭ് പന്തും(61 പന്തിൽ 118*) ഓപ്പണർ മിച്ചെൽ മാർഷും(37 പന്തിൽ 67) ചേർന്നാണ് മികച്ച സ്‌കോർ ഒരുക്കിയത്. ഇരുവരും രണ്ടാം വിക്കറ്റിൽ 152 റൺ അടിച്ചെടുത്തു. ഓസ്‌ട്രേലിയൻ താരമായ മാർഷ് അഞ്ച് സിക്‌സറും നാല് ഫോറും നേടി. ഈ സീസണിലെ ഏഴാം സെഞ്ചുറിയാണ്. ആകെ നേടിയത് 627 റൺ.









0 comments