ക്യാപ്‌റ്റൻ ക്യാപ് അഴിച്ചു; രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

PHOTO: Facebook/Rohit Sharma

Sports Desk
Published on May 07, 2025, 08:00 PM | 1 min read
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. ഐപിഎൽ നടന്നുകൊണ്ടിരിക്കെ തീർത്തും അപ്രതീക്ഷിതമായാണ് രോഹിത് ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുകയാണെന്ന കാര്യം അറിയിച്ചത്. ട്വന്റി 20യിൽ നിന്ന് ലോകകപ്പ് വിജയത്തിന് ശേഷം വിരമിച്ച രോഹിത് ഇനി ഇന്ത്യയ്‌ക്ക് വേണ്ടി ഏകദിനത്തിൽ മാത്രമായിരിക്കും കളിക്കുക.
ടെസ്റ്റ് ക്രിക്കറ്റിൽ വെള്ള ജെഴ്‌സിയണിഞ്ഞ് രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കാൻ സാധിച്ചത് വലിയ അംഗീകാരമാണ്. കഴിഞ്ഞ വർഷങ്ങളിലെല്ലാം നിങ്ങൾ തന്ന സ്‌നേഹത്തിനും പിന്തുണയ്‌ക്കും നന്ദി. ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കുന്നത് തുടരും– ഇൻസ്റ്റഗ്രാമിൽ രോഹിത് എഴുതി.
കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിലാണ് രോഹിത് ശർമ അവസാനമായി ഇന്ത്യയ്ക്കായി ടെസ്റ്റ് കളിച്ചത്. 2003ൽ വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു ടെസ്റ്റിലെ രോഹിതിന്റെ അരങ്ങേറ്റം.
ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റിൽ 116 ഇന്നിങ്സുളിൽ ബാറ്റ് ചെയ്ത രോഹിത് 40.57 ശരാശരിയിൽ 4,301 റൺസാണ് ആകെ നേടിയത്. ഇതിൽ 12 സെഞ്ചുറികളും 18 അർധസെഞ്ചുറികളും ഉൾപ്പെടും.
24 ടെസ്റ്റുകളിൽ ക്യാപ്റ്റനായി ഇന്ത്യയെ നയിച്ച രോഹിത് ആകെ 12 ജയം സ്വന്തമാക്കി. ഒൻപത് മത്സരങ്ങളിൽ പരാജയപ്പെട്ടപ്പോൾ മൂന്നെണ്ണം സമനിലയിലായി. ഇന്ത്യയെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫെെനലിലെത്തിക്കാനും രോഹിതിന് സാധിച്ചു.
കഴിഞ്ഞ വർഷം ടെസ്റ്റിൽ രോഹിത് അത്ര മികച്ച പ്രകനമല്ല പുറത്തെടുത്തത്. എട്ട് മത്സരങ്ങളിലായി 15 ഇന്നിങ്സുകളിൽ ബാറ്റ് ചെയ്ത രോഹിതിന്റെ ശരാശരി 10.93 മാത്രമാണ്. 2024–25 ടെസ്റ്റ് സീസണിലെ ബാറ്റർമാരുടെ പ്രകടനങ്ങൾ എടുത്ത് നോക്കിയാൽ അവസാന ഏഴിലാണ് രോഹിതിന്റെ സ്ഥാനം.
വരാനിരിക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നേയാണ് രോഹിതിന്റെ വിരമിക്കൽ പ്രഖ്യാപനം. രോഹിത് കളി മതിയാക്കുന്നതോടെ ജസ്പ്രീത് ബുമ്രയായിരിക്കും ടെസ്റ്റിൽ ഇനി ഇന്ത്യയെ നയിക്കുക.
0 comments