27 കോടിയുടെ റെക്കോർഡ് താരം; ഐപിഎല്ലിലെ മോശം പ്രകടനത്തിന് പിന്നാലെ ലഖ്‌നൗ ക്യാപ്റ്റൻസി രാജിവെച്ച് പന്ത്

ലഖ്‌നൗ സൂപ്പർ ജയന്റ്സ് മുൻ ക്യാപ്റ്റൻ ഋഷഭ് പന്ത്
ലഖ്നൗ: ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായി ഫിനിഷ് ചെയ്തതിന് പിന്നാലെ ടീമിന്റെ നായകസ്ഥാനം രാജിവെച്ച് വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്.
ക്യാപ്റ്റൻസി റോളിൽ നിന്ന് ഒഴിയാനുള്ള പന്തിന്റെ അഭ്യർത്ഥന ഫ്രാഞ്ചൈസി മാനേജ്‌മെന്റ് അംഗീകരിച്ചതായി ലഖ്‌നൗ സൂപ്പർ ജയന്റ്സ് സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഈ സീസണിൽ കനത്ത ഫോമില്ലായ്മയിലൂടെ കടന്നുപോയ ലഖ്നൗ കളിച്ച 14 മത്സരങ്ങളിൽ നാലെണ്ണത്തിൽ മാത്രമാണ് വിജയിച്ചത്. വെറും 8 പോയിന്റുമായി പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തായിരുന്നു ടീം ഫിനിഷ് ചെയ്തത്.
നായകനെന്ന നിലയിൽ മാത്രമല്ല ബാറ്ററെന്ന നിലയിലും പന്തിന് ഈ സീസണിൽ തിളങ്ങാനായില്ല. 14 മത്സരങ്ങളിൽ നിന്ന് 138.05 സ്ട്രൈക്ക് റേറ്റിൽ 312 റൺസ് മാത്രമാണ് താരത്തിന് നേടാനായത്.
ക്യാപ്റ്റൻസി ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന പന്തിന്റെ അപേക്ഷ ഉടനടി പ്രാബല്യത്തോടെ മാനേജ്‌മെന്റ് അംഗീകരിച്ചതായി വെള്ളിയാഴ്ച പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ ലഖ്നൗ വ്യക്തമാക്കി.
പന്തിന്റെ ഈ തീരുമാനം ഒട്ടും എളുപ്പമുള്ള ഒന്നായിരുന്നില്ലെന്ന് ലഖ്നൗ ക്രിക്കറ്റ് ഡയറക്ടർ ടോം മൂഡി പ്രതികരിച്ചു. ടീമിനെ പുനരുജ്ജീവിപ്പിക്കുന്നതിലും പുനഃക്രമീകരിക്കുന്നതിലുമായിരിക്കും ഫ്രാഞ്ചൈസിയുടെ ഇനിവരുന്ന ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പന്തിന് പകരക്കാരനായി ആരാകും ലഖ്നൗവിനെ ഇനി നയിക്കുക എന്ന കാര്യത്തിൽ ഫ്രാഞ്ചൈസി വ്യക്തത വരുത്തിയിട്ടില്ല. വരാനിരിക്കുന്ന സീസണിൽ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിടുന്നതായും പുതിയ ക്യാപ്റ്റനെ ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും ലഖ്നൗ അറിയിച്ചു.
പന്തിന് കീഴിൽ കളിച്ച രണ്ട് സീസണുകളിലായി 10 മത്സരങ്ങളിൽ മാത്രമാണ് ലഖ്നൗവിന് ജയിക്കാനായത്; 18 മത്സരങ്ങളിൽ ടീം പരാജയപ്പെട്ടു.
2025-ലെ മെഗാ ലേലത്തിൽ റെക്കോർഡ് തുകയായ 27 കോടി രൂപയ്ക്കാണ് ഋഷഭ് പന്തിനെ ലഖ്നൗ സ്വന്തമാക്കിയത്. എന്നാൽ കഴിഞ്ഞ രണ്ട് സീസണുകളിലും യഥാക്രമം ഏഴ്, പത്ത് സ്ഥാനങ്ങളിലാണ് ലഖ്നൗവിന് ഫിനിഷ് ചെയ്യാനായത്.
ഒരുകാലത്ത് രാജ്യത്തെ ഏറ്റവും വിനാശകാരിയായ ബാറ്റർ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പന്തിന് ലഖ്നൗ ജേഴ്സിയിൽ രണ്ട് സീസണുകളിൽ നിന്നായി 135.74 സ്ട്രൈക്ക് റേറ്റിൽ 581 റൺസ് മാത്രമാണ് സ്വന്തമാക്കാനായത്.









0 comments