ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും
print edition പന്ത് പുറത്തേക്ക് ?

ഋഷഭ് പന്ത് വിജയ് ഹസാരെ ടൂർണമെന്റിനിടെ
ന്യൂഡൽഹി
വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിൽനിന്ന് പുറത്തായേക്കുമെന്ന് സൂചന. നാളെയാണ് ന്യൂസിലൻഡുമായുള്ള ഏകദിന പരന്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയിലെ മോശം പ്രകടനമാണ് പന്തിന് തിരിച്ചടിയായത്. ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ തിരിച്ചെത്തും. പേസർ മുഹമ്മദ് ഷമിയെയും പരിഗണിക്കുന്നുണ്ട്. കിവീസുമായുള്ള മൂന്ന് മത്സര പരന്പരയ്‌ക്ക് 11നാണ് തുടക്കം.
ഇൗ വർഷം പന്ത് ഏകദിനത്തിൽ ഒരു കളിയിലും ഇറങ്ങിയിട്ടില്ല. ചാന്പ്യൻസ് ട്രോഫിയിലും ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന പരന്പരയിലും ടീമിന്റെ ഭാഗമായിരുന്നു. പന്തിന് പകരം ഋതുരാജ് ഗെയ്‌ക്ക്‌വാദാണ് നാലാം നന്പറിൽ ഇറങ്ങിയത്. 2018ലായിരുന്നു പന്തിന്റെ അരങ്ങേറ്റം. 31 മത്സരങ്ങളിൽ ഇറങ്ങി. 2022ൽ കാറപകടത്തിൽ പരിക്കേറ്റശേഷം ഒരു തവണ മാത്രമാണ് ഏകദിനത്തിൽ കളിക്കാനായത്. 2024ൽ ശ്രീലങ്കയ്‌ക്കെതിരെ. ആറ് റണ്ണിന് പുറത്താകുകയും ചെയ്‌തു.
വിജയ് ഹസാരെയിൽ ഇൗ സീസണിൽ ഡൽഹിക്ക് വേണ്ടി മികച്ച പ്രകടനമായിരുന്നില്ല. 70 റണ്ണാണ് ഉയർന്ന സ്‌കോർ. അതേസമയം, മറ്റൊരു ഇടംകൈയൻ വിക്കറ്റ് കീപ്പറായ ഇഷാൻ കിഷൻ ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ കളിയാണ് പുറത്തെടുക്കുന്നത്. കർണാടകയ്‌ക്കെതിരെ 39 പന്തിൽ 125 റണ്ണാണ് അടിച്ചുകൂട്ടിയത്. സയ്യിദ് മുഷ്‌താഖ് അലി ട്രോ-ഫിയിലും തിളങ്ങി. മറ്റൊരു വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലും തകർപ്പൻ സെഞ്ചുറി സ്വന്തമാക്കി.
കെ എൽ രാഹുലാണ് ടീമിലെ ഒന്നാം നന്പർ വിക്കറ്റ് കീപ്പർ. ഗില്ലിന്റെ അഭാവത്തിൽ ദക്ഷിണാ-്ര-ഫിക്കയ്‌ക്കെതിരെ ക്യാപ്‌റ്റനായതും രാഹുലായിരുന്നു. കർണാടക ബാറ്റർ ദേവ്‌ദത്ത് പടിക്കലും അവസരത്തിനായി കാത്തുനിൽക്കുകയാണ്. ഓപ്പണർ യശസ്വി ജയ്‌സ്വാൾ അവസാന കളിയിൽ സെഞ്ചുറി നേടിയിരുന്നു. പരിക്കുമാറാത്ത ശ്രേയസ് അയ്യരെ പരിഗണിച്ചേക്കില്ല.
ബൗളർമാരിൽ പേസർ ജസ്‌പ്രീത് ബുമ്രയ്‌ക്ക് വിശ്രമം അനുവദിച്ചിരുന്നു. ഇൗ സാഹചര്യത്തിൽ ഷമിയെ തിരികെവിളിക്കാൻ സാധ്യതയുണ്ട്. ഹർഷിത് റാണയും അർഷ്‌ദീപ് സിങ്ങുമാണ് മറ്റ് പേസർമാർ.










0 comments