എടുത്ത് വളർത്തിയവനാണ് തുരുതുരാ കുത്തിയത്, ദീപക് ലഹരിക്കടിമ; ബിജുവിന്റെ സഹോദരി

സഹോദരി ബിന്ദു, കൊല്ലപ്പെട്ട ബിജു, പ്രതി ദീപക്
കോഴിക്കോട്: എടുത്ത് വളർത്തിയവനാണ് കൊന്നുകളഞ്ഞതെന്ന് പാളയം പച്ചക്കറി മാർക്കറ്റിന് സമീപം പുതിയ കോവിലകം പറമ്പ് നഗറിൽ ബിജുവിന്റെ സഹോദരി ബിന്ദു. പിതാവിന്റെ സഹോദരന്റെ മകനാണ്. ഏട്ടൻ എടുത്ത് വളർത്തിയവനാണ് ഏട്ടനെ കൊന്നുകളഞ്ഞതെന്ന് ബിന്ദു പറഞ്ഞു. ഞായറാഴ്ച പുലർച്ചയോടെയാണ് ബിജുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിൽ രക്തം വാർന്നു മരിച്ച നിലയിലാണ് ബിജുവിനെ കണ്ടെത്തിയത്. ബിജു(38)വിനെ കൊലപ്പെടുത്തിയ കേസിൽ അടുത്ത ബന്ധുവായ കുറ്റിയിൽതാഴീതെക്കിനേടത്ത് മീത്തൽ ദീപക്കിന്റെ (21) അറസ്റ്റ് രേഖപ്പെടുത്തി.
ദീപക്കിനെ ഡീ-അഡിക്ഷൻ സെന്ററിലാക്കുമ്പോൾ ഏട്ടനും പോയിരുന്നു. അതിന്റെ വൈരാഗ്യമാണ്. അല്ലാതെ അവൻ മാനസിക രോഗിയല്ല. രാവിലെ മുതൽ ലഹരി ഉപയോഗവും രാത്രിയിലെ അലഞ്ഞുതിരിയലുമാണ് ദീപക്കിന്റെ പ്രധാന രീതി. കൊലപാതകത്തിനുശേഷം മനഃപൂർവം പ്രതി തെളിവ് നശിപ്പിച്ചു. അവൻ ലഹരിക്കടിമ. കൊലപാതകശേഷം ബിജുവിന്റെ മൊബൈൽ ഫോണും വണ്ടിയുടെ താക്കോലും പ്രതി കൊണ്ടുപോയി. പ്രതി ലഹരി സംഘത്തിലെ കണ്ണിയാണ്.
ലഹരി സംഘത്തിലെ മറ്റ് ആളുകളും കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സംശയമുണ്ട്. സ്വന്തം അമ്മയെപ്പോലും തങ്ങളുടെ കൺമുന്നിൽ നിന്ന് ദീപക് മർദ്ദിച്ചിരുന്നു. ലഹരി വാങ്ങാൻ പണം നൽകുന്നവർ അവന് നല്ല ആളുകളാണ്. ഉപദേശിക്കുന്നവർ ശത്രുക്കളാണ്. അവൻ മാനസികരോഗമില്ല, അഭിനയിക്കുകയാണ്. ലഹരി കിട്ടാത്തതിന്റെ പ്രശ്‌നങ്ങൾ മാത്രമുള്ള പ്രതി, കൊലപാതകത്തിന് ശേഷവും അത് മറച്ചുവെക്കാൻ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയാണുണ്ടായത്. 52-ഓളം തവണ അതിദാരുണമായി കുത്തുമ്പോൾ ഇല്ലാത്ത മാനസികപ്രശ്‌നം പെട്ടെന്ന് എവിടെനിന്നാണ് ഉണ്ടായത്?
കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവരെ പുറത്തുകൊണ്ടുവരാൻ അവനെ വിശദമായി ചോദ്യംചെയ്യണം. ദീപക് ലക്ഷ്യംവെച്ച മറ്റു മൂന്നുനാലുപേരുകൂടിയുണ്ട്. തടസ്സമായി നിൽക്കുന്ന ഏട്ടനെ ആദ്യം ഒഴിവാക്കിയാൽ മാത്രമേ മറ്റ് നാലുപേരെക്കൂടി വകവരുത്താൻ സാധിക്കൂ എന്ന് അവൻ മുൻകൂട്ടി കണക്കുകൂട്ടുകയായിരുന്നു. പണം ചോദിക്കുമ്പോൾ നൽകുന്നവരോട് മാത്രം നന്മ കാണിക്കുന്ന ഇയാൾ, തെറ്റുകൾ ചൂണ്ടിക്കാട്ടി ഉപദേശിക്കുന്ന ഏട്ടനെയും അമ്മയെയുമെല്ലാം ശത്രുക്കളായാണ് കണ്ടിരുന്നത്. പെട്ടെന്നുണ്ടായ അക്രമമായതിനാലാകാം ഏട്ടന് തിരിച്ചടിക്കാൻ കഴിയാതെ പോയത്. ഇതൊന്നും അറിയാത്തതുപോലെ ഇപ്പോൾ മാനസികരോഗത്തിന്റെ കഥകൾ പറയുന്നതും അഭിനയിക്കുന്നതും ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ വേണ്ടിയാണെന്നും ബിന്ദു മാധ്യമങ്ങളോട് പ്രതികരിച്ചു.
മൂർച്ചയേറിയ കത്തി പോലുള്ള ആയുധം കൊണ്ടുളള മുറിവാണ് മരണകാരണം എന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ബിജുവിന്റെ ശരീരത്തിൽ കണ്ടെത്തിയ 45 മുറിവിൽ 18 മുറിവും കഴുത്തിൽ ആയിരുന്നു ഉണ്ടായിരുന്നത്. സംഭവദിവസം മദ്യപിച്ചിരുന്നതിനാലാണ് ബിജുവിന് യുവാവിന്റെ ആക്രമണം പ്രതിരോധിക്കാൻ ആകാതെ പോയതെന്നാണ് നിഗമനം.










0 comments