"ഒരാൾക്ക് ജീവന്റെ തുടിപ്പുണ്ടായിരുന്നു, കാർ പൂർണമായും ലോറിക്കടിയിലായി"; അവധി ആഘോഷിക്കാനെത്തി ദാരുണാന്ത്യം

കയ്പമംഗലത്ത് അപകടത്തിൽപെട്ട കാർ ലോറിക്കടിയിലേക്ക് ഇടിച്ചുകയറി തകർന്നനിലയിൽ
കയ്പമംഗലം: തൃശൂർ കയ്പമംഗലത്ത് ലോറിയിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മരണപ്പെട്ടവർ കേരളത്തിലേക്ക് എത്തിയത് അവധി ആഘോഷിക്കാനായി. കാറിന്റെ ഡ്രൈവറും ഡിണ്ടിഗൽ എൻജിനിയറിങ് കോളജിലെ ഏഴ് വിദ്യാർഥികളുമാണ് അപകടത്തിൽ മരിച്ചത്. മൂന്ന് ദിവസം കോളേജ് അവധിയായിരുന്നു. ഇതോടെയാണ് ഇവർ കേരളത്തിലേക്ക് പുറപ്പെട്ടത്.
വിശ്വം (സേലം), സൂര്യ (ഡിണ്ടിഗൽ), സന്തോഷ്( മധുര), പ്രസന്ന (മധുര), യുവസഞ്ജിത് (ഡിണ്ടിഗൽ) എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഏഴുപേർ അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെള്ളി രാത്രി 11.50 ഓടെയാണ് അപകടം. കയ്പ്മംഗലം പനമ്പിക്കുന്നിൽ ദേശീയപാതയിൽ നിര്‍മാണം പുരോഗമിക്കുന്ന സ്ഥലത്ത് നിർത്തിയിട്ട ചരക്ക് ലോറിക്ക് പിന്നില്‍ കാറിടിച്ചു കയറുകയായിരുന്നു.
കാർ പൂർണമായും ലോറിക്കടിയിലായിരുന്നുവെന്നും ഒരാൾക്ക് മാത്രമേ ജീവന്റെ തുടിപ്പുണ്ടായിരുന്നുള്ളൂവെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു. ലോറി മുന്നിലേക്ക് നീക്കിയ ശേഷം കാറിൽനിന്ന് ഓരോരുത്തരെയും പുറത്തെടുക്കുകയായിരുന്നു. മുന്നിലത്തെ സീറ്റിലുണ്ടായിരുന്നവരെ ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചശേഷം പുറത്തെടുത്തു. മൃതദേഹങ്ങള്‍ കൊടുങ്ങല്ലൂര്‍ എആര്‍ ആശുപത്രി മോര്‍ച്ചറിയില്‍.
തമിഴ്നാട് മധുരെ രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.










0 comments