ഇറാനിലെ പിക്ആക്സ് മലനിരകൾ ആക്രമിക്കുമെന്ന് ട്രംപ്; ഏത് ആക്രമണവും പ്രതിരോധിക്കുമെന്ന് ഇറാൻ

വാഷിങ്ടൺ : ഇറാനു നേരെ വീണ്ടും ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിൽ ആണവായുധങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് കരുതുന്ന പിക് ആക്സ് (Pickaxe) മലനിരകൾ ആക്രമിച്ചേക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. പിക്ആക്സ് കേന്ദ്രത്തിലെ നീക്കങ്ങൾ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അവിടെ സംശയകരമായ പ്രവർത്തനം കണ്ടെത്തിയാൽ ശക്തമായി ആക്രമിക്കുമെന്നും ട്രംപ് പറഞ്ഞു. ഏത് തരത്തിലുള്ള ഏറ്റുമുട്ടലിനും പ്രതിരോധത്തിനും തയ്യാറാണെന്ന് ഇറാന്റെ വ്യോമ പ്രതിരോധ കമാൻഡർ ബ്രിഗേഡിയർ ജനറൽ അലിറേസ എൽഹാമി പ്രതികരിച്ചു.
ഇറാനിലെ അതീവ സുരക്ഷ മേഖലയാണ് നഥാൻ ആണവ കേന്ദ്രത്തിന് 1.5 കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന പിക്ആക്സ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പിക് ആക്സിനെതിരെ ഉടൻ നടപടി ഉണ്ടായേക്കാമെന്ന് ട്രംപ് പറഞ്ഞത്. ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുകയാണ് അമേരിക്കയുടെ സൈനിക നടപടികളുടെ പ്രധാന ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു.
ഇറാനെതിരായ സാമ്പത്തിക സമ്മർദവും അമേരിക്ക ശക്തമാക്കി. ഇറാന്റെ റെവല്യൂഷണറി ഗാർഡുമായി ബന്ധമുണ്ടെന്നാരോപിച്ച് തുർക്കിയിലെ ഗോൾഡൻ ഗ്ലോബൽ ബാങ്കിനും അനുബന്ധ സ്ഥാപനങ്ങൾക്കും പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇറാന്റെ റെവല്യൂഷണറി ഗാർഡുമായി ബന്ധപ്പെട്ട വ്യോമപ്രതിരോധ സംവിധാനങ്ങൾ, റഡാറുകൾ, നാവിക സൗകര്യങ്ങൾ, ആശയവിനിമയ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് പുതിയ ആക്രമണങ്ങൾ നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്കും യുഎസ് സൈനികർക്കുമെതിരെ ഇറാൻ ആക്രമണം നടത്തിയെന്ന് ആരോപിച്ചതിനു പിന്നാലെയായിരുന്നു നടപടി.









0 comments