ad
Deshabhimani

കായികമേള വേദിമാറ്റം: കണ്ണൂരിൽനിന്ന് മുന്നറിയിപ്പില്ലാതെ ഒഴിവാക്കി; അറിഞ്ഞില്ലെന്ന് വിദ്യാഭ്യാസമന്ത്രി

State School Sports Meet  N Shamsudheen

എൻ ഷംസുദ്ദീൻ

വെബ് ഡെസ്ക്

Published on Sep 05, 2026, 10:00 AM | 1 min read

കണ്ണൂർ: സംസ്ഥാന സ്കൂൾ കായികോത്സവത്തിന് ആതിഥ്യമരുളാൻ തയ്യാറായിരിക്കെ കണ്ണൂരിൽനിന്ന് വേദി കോഴിക്കോട്ടേക്ക് മാറ്റിയതിൽ പ്രതിഷേധം. ഇ‍ൗ വർഷം കണ്ണൂരാകും മേളയെന്ന്‌ ഒളിമ്പിക്‌സ്‌ മാതൃകയിൽ കഴിഞ്ഞവർഷം തിരുവനന്തപുരത്ത്‌ സമാപിച്ച മേളയിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു. ഇതേതുടർന്ന് കായികമേളയെ വരവേൽക്കാൻ എല്ലാവിധ മുന്നൊരുക്കങ്ങളും കണ്ണൂരിൽ നടത്തി. പതാക ഉൾപ്പെടെ കൈമാറിയശേഷമാണ് വേദി കോഴിക്കോട്ടേക്ക് മാറ്റിയതായി സംസ്ഥാന സർക്കാർ അറിയിച്ചത്.


എന്നാൽ വേദിമാറ്റത്തിൽ വിചിത്രന്യായീകരണമാണ് വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞത്. കഴിഞ്ഞ സർക്കാർ കായികമേളയുടെ വേദിയായി കണ്ണൂരിനെ തീരുമാനിച്ചത് അറിഞ്ഞില്ലെന്ന് ഷംസുദ്ദീൻ പറഞ്ഞു. മുൻ സർക്കാർ നിശ്ചയിച്ചതുകൊണ്ട് വേദി മാറ്റാൻ പാടില്ല എന്നൊന്നുമില്ലല്ലോ എന്ന് കായികമന്ത്രി ഒ ജെ ജെനീഷും പ്രതികരിച്ചു.


വേദി മാറ്റുന്നത്‌ സംബന്ധിച്ച്‌ -ഒ‍ൗദ്യോഗികമായ അറിയിപ്പൊന്നും ഇതുവരെ കിട്ടിയിട്ടില്ലെന്നും ജില്ലയെ മൊത്തം അപമാനിക്കുന്നതിന്‌ തുല്യമായിപ്പോയി ഇ‍ൗ അവഗണനയെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ പറഞ്ഞു.


ഭരണമാറ്റത്തിന്റെ മറവിൽ ഏകപക്ഷീയമായാണ്‌ മേള കോഴിക്കോട്ടേക്ക്‌ മാറ്റിയത്‌. കണ്ണൂരിൽ നടത്തിയാൽ, എൽഡിഎഫ്‌ ഭരിക്കുന്ന ജില്ലാ പഞ്ചായത്ത്‌ ഭാരവാഹികളെയും എൽഡിഎഫ്‌ എംഎൽഎമാരെയും സംഘാകസമിതിയിലും മറ്റും ഉൾപ്പെടുത്തേണ്ടി വരുമെന്നതിനാലാണ്‌, ഇ‍ൗ രാഷ്ട്രീയ നീക്കം വിദ്യാഭ്യാസ വകുപ്പ്‌ നടത്തിയത്‌.


ഇത്തവണയും ഒളിന്പിക്‌സ്‌ മാതൃകയിലാണ്‌ കായികമേള. കോഴിക്കോട്ട്‌ സംഘാടകസമിതി ഞായറാഴ്‌ച ചേരും. അണ്ടർ 14, 17, 19 ആൺ, പെൺ കാറ്റഗറിയിലാണ്‌ മത്സരം. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന സവിശേഷ പരിമിതരായ കുട്ടികൾക്കുള്ള ഇൻക്ലൂസീവ്‌ കായികമേളയും ഇതിനൊപ്പം നടക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home