സഞ്‌ജുവിനും സാധിച്ചില്ല; രഞ്‌ജി ട്രോഫിയിൽ ലീഡ് വഴങ്ങി കേരളം

തിരുവനന്തപുരം: സഞ്‌ജു സാംസൺ അർധസെഞ്ചുറി നേടിയെങ്കിലും കേരളത്തിന് ലീഡ് സാധ്യമായില്ല. രഞ്‌ജി ട്രോഫി ക്രിക്കറ്റിൽ മഹാരാഷ്‌ട്രക്കെതിരെ 219 റണ്ണിന് പുറത്തായി. ഒന്നാം ഇന്നിങ്സിൽ 20 റണ്ണിന്റെ നിർണായക ലീഡ് ലഭിച്ച മഹാരാഷ്‌ട്ര മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് നഷ്‌ടപ്പെടാതെ 51 റണ്ണെടുത്തു. സഞ്‌ജുവിന്റെ സംഭാവന 63 പന്തിൽ അഞ്ച് ഫോറും ഒരു സിക്‌സറുമടക്കം 54 റൺ. സ്‌കോർ: മഹാരാഷ്‌ട്ര 239, 51/0, കേരളം 219.
മൂന്ന് വിക്കറ്റിന് 35 റണ്ണെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ കേരളത്തിന് സച്ചിൻ ബേബിയുടെ (7) വിക്കറ്റാണ് ആദ്യം നഷ്ടമായത്. സഞ്‌ജുവും ക്യാപ്‌റ്റൻ മുഹമ്മദ് അസ്‌ഹറുദീനും ചേർന്ന് 57 റണ്ണെടുത്ത് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രണ്ടുപേരെയും പുറത്താക്കി ഇടംകൈയൻ സ്‌പിന്നർ വിക്കി ഓസ്വാൾ കളി തിരിച്ചു. മികച്ച ഫോമിലായിരുന്ന സഞ്‌ജുവിനെ വിക്കറ്റ് കീപ്പർ സൗരഭ് നവാലെ പിടിച്ചു. 36 റണ്ണെടുത്ത അസ്‌ഹറുദീനും അതേരീതിയിൽ പുറത്തായി. അങ്കിത് ശർമ്മയും (17) ഏദൻ ആപ്പിൾ ടോമും (3) എം ഡി നിധീഷും (4) മടങ്ങിയതോടെ ഒമ്പത് വിക്കറ്റിന് 208 റണ്ണെന്ന നിലയിലേക്ക് വീണു.
ചെറുത്തുനിന്ന സൽമാൻ നിസാറിലായിരുന്നു അവസാന പ്രതീക്ഷ. എന്നാൽ മുകേഷ് ചൗധരിയെ ഉയർത്തിയടിക്കാൻ ശ്രമിച്ച് പുറത്തായി. ജലജ് സക്‌സേനക്കാണ് ക്യാച്ച്. 93 പന്തിൽ മൂന്ന് ഫോറടക്കം 49 റണ്ണാണ് സമ്പാദ്യം. കഴിഞ്ഞ ഒമ്പത് വർഷം കേരളത്തിനായി കളിച്ച്, ഇത്തവണ കൂടുമാറിയ ഓൾറൗണ്ടർ ജലജ് സക്‌സേനക്കാണ് കൂടുതൽ വിക്കറ്റ്. 16 ഓവറിൽ 46 റൺ വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. അഞ്ച് ക്യാച്ചും ഒരു സ്‌റ്റമ്പിങ്ങുമടക്കം മികച്ച പ്രകടനം നടത്തിയ വിക്കറ്റ്‌കീപ്പർ സൗരഭ് നവാലെയുടെ പ്രകടനം നിർണായകമായി.









0 comments