രഞ്ജി ട്രോഫി പ്രകടനങ്ങൾക്ക് വിലയില്ലേ? ടെസ്റ്റ് ടീം സെലക്ഷനെതിരെ അജിത് അഗാർക്കറിന് വിമർശനം

അജിത് അഗാർക്കർ (Photo: ESPN cricinfo)
തിരുവനന്തപുരം : ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾക്ക് വില കൽപ്പിക്കുന്നില്ലെങ്കിൽ ബിസിസിഐ രഞ്ജി ട്രോഫി തന്നെ നിർത്തലാക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ദിലീപ് വെങ്സർക്കർ. അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റിനുള്ള ഇന്ത്യൻ ടീം സെലക്ഷനിൽ, കഴിഞ്ഞ രഞ്ജി ട്രോഫിയിലെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരനായ ഔഖിബ് നബിയെ തഴഞ്ഞ ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ നടപടിയെ രൂക്ഷമായി വിമർശിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ രഞ്ജി സീസണിൽ ജമ്മു കശ്മീരിനായി 60 വിക്കറ്റുകൾ നേടിയ പേസറാണ് ഔഖിബ് നബി. ഇതിന് മുൻപത്തെ സീസണിലും 13.27 ശരാശരിയിൽ താരം 44 വിക്കറ്റുകൾ നേടിയിരുന്നു. ഇത്രയും സ്ഥിരതയാർന്ന പ്രകടനം നടത്തിയിട്ടും മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മാനവ് സുതർ, ഗുർനൂർ ബ്രാർ, ഹർഷ് ദുബെ എന്നിവരെയാണ് സെലക്ഷൻ കമ്മിറ്റി ടീമിലേക്ക് തെരഞ്ഞെടുത്തത്.
'ഔഖിബിനെ തഴഞ്ഞ സെലക്ടർമാരുടെ തീരുമാനം തികച്ചും അസംബന്ധവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ്. ഇത് തികഞ്ഞ അനീതിയാണ്. 60 വിക്കറ്റുകൾ വീഴ്ത്തിയ ആ കുട്ടിയുടെ മാനസികാവസ്ഥ ആലോചിച്ചു നോക്കൂ. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങൾ മാനദണ്ഡമല്ലെങ്കിൽ പിന്നെ ബിസിസിഐ എന്തിനാണ് രഞ്ജി ട്രോഫി നടത്തുന്നത്? അത് അങ്ങോട്ട് നിർത്തലാക്കിക്കൂടെ?" വെങ്സർക്കർ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാനും സെലക്ഷനെ ചോദ്യം ചെയ്ത് രംഗത്തെത്തി. രഞ്ജി ട്രോഫി പ്രകടനങ്ങളെ ദയവായി നിരാശപ്പെടുത്തരുത് എന്ന് ഇർഫാൻ എക്സിൽ കുറിച്ചു.
അതേസമയം, ഔഖിബ് നബിയെക്കാൾ ഇന്ത്യ എ ടീമിനായും വിജയ് ഹസാരെ ട്രോഫിയിലും മികച്ച പ്രകടനം പുറത്തെടുത്ത പഞ്ചാബ് താരം ഗുർനൂർ ബ്രാറിനെയാണ് സെലക്ടർമാർക്ക് കൂടുതൽ താല്പര്യമെന്ന് ബിസിസിഐയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ ടീം പ്രഖ്യാപനത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ, ഔഖിബിന്റെ പ്രകടനങ്ങൾ വിലയിരുത്തിയിരുന്നതായും എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഗുർനൂറിനെയാണ് തങ്ങൾ മുൻഗണന നൽകി തിരഞ്ഞെടുത്തതെന്നും അജിത് അഗാർക്കർ വിശദീകരിച്ചു.









0 comments