യൂറോപ്യൻ ട്വന്റി 20 ലീഗിൽ ടീം ഉടമയായി രാഹുൽ ദ്രാവിഡ്; നായകനായി ആർ അശ്വിൻ

Photo Credit: PTI
ഡബ്ലിൻ: മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡിന്റെ സാന്നിധ്യത്തോടെ യൂറോപ്യൻ ക്രിക്കറ്റിൽ പുതിയ അധ്യായത്തിന് തുടക്കമാകുന്നു. 2026 ൽ ആരംഭിക്കാനിരിക്കുന്ന യൂറോപ്യൻ ട്വന്റി 20 പ്രീമിയർ ലീഗിലെ ഡബ്ലിൻ ഫ്രാഞ്ചൈസിയുടെ ഉടമയായി രാഹുൽ ദ്രാവിഡ് ഔദ്യോഗികമായി ചുമതലയേറ്റു.
ദ്രാവിഡിന്റെ വിശ്വാസ്യതയും ക്രിക്കറ്റിനോടുള്ള കാഴ്ചപ്പാടും ലീഗിന് അന്താരാഷ്ട്ര തലത്തിൽ വലിയ സ്വീകാര്യത നൽകുമെന്ന് ലീഗ് സഹഉടമയും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചൻ വ്യക്തമാക്കി.
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനും പുതിയ ദൗത്യവുമായി യൂറോപ്പിലേക്ക് എത്തുന്നു.ഡബ്ലിൻ ടീമിന്റെ ക്യാപ്റ്റനും മെന്ററുമായുമാണ് അശ്വിൻ പ്രവർത്തിക്കുക.
വിരമിച്ച ഇന്ത്യൻ താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കാമെന്ന നിയമം അശ്വിനെ യൂറോപ്യൻ ലീഗിലെ ഏറ്റവും വലിയ ആകർഷണമാക്കി മാറ്റുകയാണ്. ഇതിഹാസ താരങ്ങളായ സ്റ്റീവ് വോ, ജോണ്ടി റോഡ്‌സ് എന്നിവരും വിവിധ പദവികളിൽ ലീഗിന്റെ ഭാഗമാകുന്നുണ്ട്.
യൂറോപ്പിൽ ക്രിക്കറ്റിന്റെ അടിത്തറ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ക്രിക്കറ്റ് അയർലൻഡ്, ക്രിക്കറ്റ് സ്കോട്ട്ലൻഡ്, റോയൽ ഡച്ച് ക്രിക്കറ്റ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ഇടിപിഎൽ സംഘടിപ്പിക്കുന്നത്.
ഡബ്ലിൻ, ബെൽഫാസ്റ്റ്, എഡിൻബറോ, ഗ്ലാസ്‌ഗോ, റോട്ടർഡാം, ആംസ്റ്റർഡാം എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ടീമുകൾ രൂപീകരിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 20 വരെ നീളുന്ന ടൂർണമെന്റിൽ 33 മത്സരങ്ങളുണ്ടാകും. മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്‌സ്‌വെൽ തുടങ്ങിയ പ്രമുഖ താരങ്ങളും കളിക്കാരും നിക്ഷേപകരുമായി ലീഗിന്റെ ഭാഗമാകും.
ക്രിക്കറ്റിന്റെ വളർച്ചയ്ക്കും താഴെത്തട്ടിലുള്ള താരങ്ങളെ കണ്ടെത്തുന്നതിനും വലിയ മുൻഗണന നൽകുന്നതിനാലാണ് താൻ ഈ ദൗത്യം ഏറ്റെടുത്തതെന്ന് രാഹുൽ ദ്രാവിഡ് പറഞ്ഞു.
ഐസിസി അംഗീകരിച്ച പ്രത്യേക വിൻഡോയിലാണ് ലീഗ് നടക്കുന്നത് എന്നതിനാൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ തിരക്കുകൾ ടൂർണമെന്റിനെ ബാധിക്കില്ല. പ്രോ കബഡി ലീഗിലെ വിജയകരമായ അനുഭവസമ്പത്തുള്ള അഭിഷേക് ബച്ചൻ, അതേ വിജയതന്ത്രം യൂറോപ്യൻ ക്രിക്കറ്റിലും നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ്.









0 comments