പഞ്ചാബ് ഗർജിച്ചു ; കൊൽക്കത്തയെ 16 റണ്ണിന് തോൽപ്പിച്ചു

image credit punjab kings facebook
മുല്ലൻപുർ : പഞ്ചാബിന്റെ ശൗര്യത്തിനും ആത്മവിശ്വാസത്തിനും മുമ്പിൽ പിടിച്ചുനിൽക്കാൻ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായില്ല. ഐപിഎൽ ക്രിക്കറ്റിലെ ത്രില്ലറിൽ പഞ്ചാബ് കിങ്സ് 16 റണ്ണിന് കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ കീഴടക്കി. 111 റണ്ണിന് പുറത്തായിട്ടും പഞ്ചാബ് ബൗളർമാർ അവിശ്വസനീയ ജയം പിടിച്ചു. കുറഞ്ഞ സ്‌കോർ പ്രതിരോധിച്ച ടീമെന്ന ബഹുമതിയും സ്വന്തമാക്കി.
സ്‌കോർ: പഞ്ചാബ് 111(15.3), കൊൽക്കത്ത 95(15.1)
നാല് ഓവറിൽ 28 റൺ വഴങ്ങി നാല് വിക്കറ്റെടുത്ത സ്‌പിന്നർ യുസ്‌വേന്ദ്ര ചഹാൽ വിജയത്തി ൽ നിർണായകമായി. പേസർ മാർകോ ജാൻസെൻ 3.1 ഓവറിൽ 17 റൺ വിട്ടുകൊടുത്ത് മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്‌ത്തി. ചെറിയ ലക്ഷ്യമായിട്ടും കൊൽക്കത്ത തപ്പിത്തടഞ്ഞു. ആദ്യ ഓവറിൽ അപകടകാരിയായ സുനിൽ നരെയെനെ (5) ബൗൾഡാക്കി ജാൻസെൻ ആദ്യ വെടിപൊട്ടിച്ചു. രണ്ടാം ഓവറിൽ ക്വിന്റൺ ഡികോക്കും(2) പുറത്തായി. ക്യാപ്‌റ്റൻ അജിൻക്യ രഹാനെയും (17 പന്തിൽ 17) ആൻക്രിഷ് രഘുവൻഷിയും(28 പന്തിൽ 37) രക്ഷാപ്രവർത്തനം നടത്തി. 55 റണ്ണിന്റെ കൂട്ടുകെട്ട്. ഇരുവരെയും ചഹാൽ വീഴ്‌ത്തി കളി കൊഴുപ്പിച്ചു. സ്‌കോർ പത്ത് ഓവറിൽ 72/4 എന്ന നിലയിൽ ആവേശത്തിലായി. വെങ്കിടേഷ് അയ്യരെ (7) വിക്കറ്റിന് മുമ്പിൽ കുടുക്കി മാക്‌സ്‌വെൽ ആവേശം ഇരട്ടിപ്പിച്ചു. തൊട്ടുപിന്നാലെ റിങ്കു സിങ്ങിനെ(2) ചഹാലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഇംഗ്ലിസ് സ്‌റ്റമ്പ് ചെയ്‌തതോടെ കൊൽക്കത്ത വിയർത്തു. അടുത്ത പന്തിൽ റണ്ണെടുക്കുംമുമ്പ് രമൺദീപ് സിങും മടങിയതോടെ ചഹാൽ ഹീറോയായി. ഒടവിൽ ആന്ദ്രേ റസലിനെ(17) വീഴ്‌ത്തി ജാൻസെൻ വിജയമുറപ്പിച്ചു.
കൊൽക്കത്തൻ പേസ് ബൗളർ ഹർഷിത് റാണയാണ് പഞ്ചാബിനെ ഒതുക്കിയത്. മൂന്ന് ഓവറിൽ 25 റൺ വഴങ്ങി ഹർഷിത് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. സ്‌പിന്നർമാരായ വരുൺ ചക്രവർത്തിയും സുനിൽ നരെയ്‌നും രണ്ട് വിക്കറ്റ് വീതം നേടി പഞ്ചാബിനെ കുഴക്കി. പ്രഭ്സിമ്രാൻ സിങ് (30) ടോപ്--സ്--കോററായി. പതിനൊന്നാം ഓവറിൽ 86/8 എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തിയ ടീമിനെ ഒമ്പതാം വിക്കറ്റിൽ ശശാങ്ക് സിങ്ങും(18) സേവ്യർ ബാർട്‌ലെറ്റും(11) ചേർന്നാണ് 100 കടത്തിയത്.









0 comments