ad
Deshabhimani

"അവൻ എന്റെ ഫേവറൈറ്റ് പ്ലെയർ"; പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയെ പ്രശംസ കൊണ്ട് മൂടി ഹൈദരാബാദ് നായകൻ കമ്മിൻസ്

CUMMINS AND VAIBHAV

Photo Credit: Social Media

വെബ് ഡെസ്ക്

Published on Apr 26, 2026, 12:41 PM | 2 min read

ജയ്പൂർ: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ സെഞ്ചുറി കുറിച്ചിട്ടും രാജസ്ഥാൻ റോയൽസിനെ വിജയതീരത്തെത്തിക്കാൻ വൈഭവ് സൂര്യവംശിക്ക് സാധിച്ചില്ല. എങ്കിലും, ഈ പതിനഞ്ചുകാരന്റെ അസാമാന്യ പോരാട്ടവീര്യം എതിർ ടീം നായകനായ പാറ്റ് കമ്മിൻസിനെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്.വൈഭവിന്റെ ഇന്നിംഗ്‌സിനെ പ്രശംസകൾ കൊണ്ട് മൂടിയ കമ്മിൻസ്, താൻ ഇപ്പോൾ അവന്റെ വലിയൊരു ആരാധകനായി മാറിയെന്നും തുറന്നുപറഞ്ഞു.


"അവൻ ഇപ്പോൾ എന്റെ പ്രിയപ്പെട്ട കളിക്കാരനായി മാറിയിരിക്കുന്നു," സൂര്യവംശിയെക്കുറിച്ച് കമ്മിൻസ് പറഞ്ഞു. പന്ത് അത്രമേൽ കരുത്തോടെ പ്രഹരിക്കാനുള്ള അവന്റെ കഴിവിനെ അദ്ദേഹം എടുത്തുപറഞ്ഞു. ബൗളർമാർ ഒരല്പം പിഴവ് വരുത്തിയാൽ പോലും പന്ത് അതിർത്തി കടന്നിരിക്കുമെന്നും, കരിയറിന്റെ തുടക്കത്തിൽ തന്നെ ഇത്രയും ആത്മവിശ്വാസത്തോടെ കളിയെ നേരിടുന്ന വൈഭവിന്റെ രീതി കാണാൻ ഏറെ രസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കമ്മിൻസ് വൈഭവിനെതിരെ എറിഞ്ഞ ആദ്യ പന്ത് തന്നെ സിക്‌സറിലേക്ക് പറത്തിയാണ് താരം തന്റെ ബാറ്റിംഗ് വീര്യം വെളിപ്പെടുത്തിയത്. ഈ സീസണിൽ ഇതിനോടകം തന്നെ ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഹേസൽവുഡ് തുടങ്ങിയ ലോകോത്തര ബൗളർമാരെ ഭയമില്ലാതെ നേരിടാൻ തനിക്ക് കഴിയുമെന്ന് വൈഭവ് തെളിയിച്ചിട്ടുണ്ട്. പരിക്കിൽ നിന്ന് മോചിതനായി തന്റെ ആദ്യ മത്സരത്തിനിറങ്ങിയ കമ്മിൻസിനും വൈഭവിന്റെ ബാറ്റിംഗ് ചൂട് നേരിട്ടറിയാൻ സാധിച്ചു.


ഐപിഎല്ലിൽ സമീപകാലത്ത് പിറക്കുന്ന കൂറ്റൻ സ്കോറുകളെക്കുറിച്ചുള്ള തന്റെ അഭിപ്രായവും കമ്മിൻസ് പങ്കുവെച്ചു. ശനിയാഴ്ച നടന്ന രണ്ട് മത്സരങ്ങളിൽ നിന്നുമായി 986 റൺസാണ് പിറന്നത്. എന്നാൽ ഇതിനെ അദ്ദേഹം ഒരു പോസിറ്റീവ് വെല്ലുവിളിയായാണ് കാണുന്നത്. ഇത് ടെസ്റ്റ് ക്രിക്കറ്റല്ലെന്നും വെറും 20 ഓവർ മത്സരമായതിനാൽ ബാറ്റിംഗിന് അനുകൂലമായ പിച്ചുകളിൽ കുഴപ്പമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ സ്കോറുകൾ വഴങ്ങേണ്ടി വന്നാലും അത് പിടിച്ചുനിർത്തുക എന്നതാണ് ബൗളർമാരുടെ മിടുക്കെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.


കൂറ്റൻ സ്കോറുകൾ പിറക്കുമ്പോൾ ബൗളർമാരുടെ മേലുള്ള സമ്മർദ്ദം കുറയാമെന്നും കമ്മിൻസ് നിരീക്ഷിക്കുന്നു. "നമ്മുടെ ബാറ്റിംഗ് നിരയ്ക്ക് ഏത് സ്കോറും ചേസ് ചെയ്യാമെന്ന ധൈര്യമുള്ളപ്പോൾ ബൗളർമാർക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ പന്തെറിയാം. അത്തരം മത്സരങ്ങളിൽ ഒരു വിക്കറ്റോ അല്ലെങ്കിൽ മികച്ച രീതിയിൽ എറിയുന്ന ഒരു ഓവറോ മത്സരഫലത്തെ തന്നെ സ്വാധീനിച്ചേക്കാം." ഇത്തരത്തിലുള്ള മത്സരസാഹചര്യങ്ങൾ ടീമുകൾക്ക് കൂടുതൽ വൈവിധ്യമുള്ള ബൗളർമാരെയും ഓൾറൗണ്ടർമാരെയും പരീക്ഷിക്കാൻ അവസരം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home