മുംബെെയ്ക്കായി വിൽ ജാക്സ് തിളങ്ങി
ജയമുംബൈ ; ഹെെദരാബാദിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ്

ഹെെദരാബാദിനെതിരെ മുംബെെയുടെ വിൽ ജാക്--സ് ബൗണ്ടറി നേടുന്നു
മുംബൈ : ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസ് ജയം തുടർന്നു. സൺറൈസേഴ്‌സ് ഹൈദരാബാദിനെ നാല് വിക്കറ്റിന് കീഴടക്കി. ഇംഗ്ലണ്ട് താരം വിൽ ജാക്‌സിന്റെ ഓൾറൗണ്ട് പ്രകടനം തുണയായി. 26 പന്തിൽ 36 റണ്ണടിച്ച ജാക്‌സ് ഹൈദരാബാദിന്റെ രണ്ട് വിലപ്പെട്ട വിക്കറ്റുകളും നേടി.
സ്‌കോർ: ഹൈദരാബാദ് 162/5, മുംബൈ 166/6(18.1)
ഓപ്പണർമാരായ രോഹിത് ശർമയും(16 പന്തിൽ 26) റ്യാൻ റിക്കിൾട്ടണും(23 പന്തിൽ 31) വിജയത്തിന് അടിത്തറയിട്ടു. രോഹിത് മൂന്ന് സിക്‌സർ പറത്തിയപ്പോൾ റിക്കിൾട്ടൺ അഞ്ച് ഫോറടിച്ചു. രണ്ട് വീതം ഫോറും സിക്‌സറും കണ്ടെത്തിയ സൂര്യകുമാർ യാദവ് 15 പന്തിൽ 26 റണ്ണുമായി മടങ്ങി. സൂര്യകുമാറും ജാക്‌സും ചേർന്ന് മൂന്നാം വിക്കറ്റിൽ 52 റൺ നേടി. ക്യാപ്‌റ്റൻ ഹാർദിക് പാണ്ഡ്യ ഒമ്പത് പന്തിൽ 21 റണ്ണെടുത്ത് വിജയം എളുപ്പമാക്കി. തിലക് വർമ 21 റണ്ണുമായി പുറത്താവാതെ വിജയമുറപ്പിച്ചു.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റെടുത്ത റണ്ണടിക്കാരായ ഹൈദരാബാദിന് വലിയ സ്‌കോർ സാധ്യമായില്ല. ഹാർദിക് പാണ്ഡ്യ എറിഞ്ഞ ഇരുപതാം ഓവറിൽ നേടിയ 22 റണ്ണാണ് സ്‌കോർ 150 കടത്തിയത്. എട്ട് പന്തിൽ രണ്ട് സിക്‌സർ അടക്കം 18 റണ്ണുമായി അനികേത് വർമയും നാല് പന്തിൽ എട്ട് റണ്ണുമായി ക്യാപ്‌റ്റൻ പാറ്റ് കമ്മിൻസും പുറത്താവാതെനിന്നു.
ഓപ്പണർമാരായ അഭിഷേക് ശർമയും(28 പന്തിൽ 40) ട്രാവിഡ് ഹെഡ്ഡും(29 പന്തിൽ 28 റൺ) കരുതലോടെയാണ് തുടങ്ങിയത്. ഇഷാൻ കിഷൻ (2) നിലയുറപ്പിക്കുംമുമ്പ് വിൽ ജാക്‌സിന്റെ സ്‌പിന്നിൽ വീണു. അതിനിടെ ട്രാവിസ് ഹെഡ്ഡ് ഐപിഎല്ലിൽ 1000 റൺ തികച്ചു. കുറഞ്ഞ പന്തിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ കളിക്കാരനാണ്. 575 പന്തിലാണ് നാഴികക്കല്ല് പിന്നിട്ടത്. ആന്ദ്രേ റസലാണ് (545) ഒന്നാമത്. നിതീഷ് കുമാർ റെഡ്ഡിയും (19) ഹെൻറിച്ച് ക്ലാസെനും(37) സ്‌കോർ ഉയർത്തി. ജാക്‌സ് മൂന്ന് ഓവറിൽ 14 റൺ വഴങ്ങിയാണ് രണ്ട് വിക്കറ്റ് നേടിയത്.
0 comments