കരുത്തോടെ മുംബൈ ; 54 റണ്ണിന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ തോൽപ്പിച്ചു

മുംബൈ : വിജയവഴിയിൽ തിരിച്ചെത്തിയ മുംബൈ ഇന്ത്യൻസ് കുതിപ്പ് തുടരുന്നു. ഐപിഎൽ ക്രിക്കറ്റിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 54 റണ്ണിന് കീഴടക്കി. ആദ്യ അഞ്ച് കളിയിൽ നാലും തോറ്റ മുൻ ചാമ്പ്യൻമാർ അടുത്ത അഞ്ച് കളിയും ജയിച്ചു. പേസ് ബൗളർമാരാണ് ലഖ്‌നൗവിന്റെ കഥ കഴിച്ചത്. ജസ്‌പ്രീത് ബുമ്ര നാല് ഓവറിൽ 22 റൺ വഴങ്ങി നാല് വിക്കറ്റെടുത്തു. ട്രെന്റ് ബോൾട്ട് 20 റൺ വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി.
സ്‌കോർ: മുംബൈ 215/7, ലഖ്‌നൗ 161.
ആദ്യം ബാറ്റ് ചെയ്‌ത മുംബൈയ്‌ക്കായി ഓപ്പണർ റ്യാൻ റിക്കിൾട്ടണും (58) സൂര്യകുമാർ യാദവും (54) നേടിയ അർധസെഞ്ചുറികളാണ് മികച്ച സ്‌കോർ ഒരുക്കിയത്. ദക്ഷിണാഫ്രിക്കൻ താരമായ റിക്കിൾട്ടൺ 32 പന്തിൽ നാല് സിക്‌സറും ആറ് ഫോറുമടിച്ചു. സൂര്യകുമാർ 28 പന്തിൽ നാല് വീതം ഫോറും സിക്‌സറുമടിച്ചു. രോഹിത് ശർമ (12) തിലക്‌വർമ (6), ഹാർദിക് പാണ്ഡ്യ (5) എന്നിവർ തിളങ്ങിയില്ല. മിച്ചെൽ മാർഷും (34) ആയുഷ് ബദൊനിയും (35) അടിച്ചുനോക്കിയെങ്കിലും ലഖ്‌നൗവിന് ലക്ഷ്യം സാധ്യമായില്ല. ക്യാപ്‌റ്റൻ ഋഷഭ്‌പന്ത് (4) വീണ്ടും പരാജയമായി.
ബംഗളൂരു മുന്നിൽ
ഐപിഎൽ ക്രിക്കറ്റിൽ ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു പോയിന്റ് പട്ടികയിൽ ഒന്നാമത്. ആദ്യം ബാറ്റ് ചെയ്‌ത ഡൽഹി എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 162 റണ്ണെടുത്തത്. തുടക്കം തകർന്നെങ്കിലും ക്രുണാൾ പാണ്ഡ്യയുടെയും (47 പന്തിൽ 73) വിരാട് കോഹ്‌ലിയുടെയും (47 പന്തിൽ 51) മികവിൽ 18.3 ഓവറിൽ ബംഗളൂരു ജയം നേടുകയായിരുന്നു.
ബംഗളൂരു ബൗളർമാർ മികച്ച പ്രകടനം പുറത്തെടുത്തു. മൂന്ന് വിക്കറ്റെടുത്ത പേസർ ഭുവനേശ്വർ കുമാർ തിളങ്ങി. ജോഷ് ഹാസെൽവുഡ് രണ്ട് വിക്കറ്റ് നേടി. അഭിഷേക് പോറെൽ നല്ല തുടക്കമാണ് ഡൽഹിക്ക് നൽകിയത്. 11 പന്തിൽ 28 റണ്ണെടുത്തു. തുടർന്നെത്തിയവർക്ക് വേഗത്തിൽ റണ്ണടിക്കാനായില്ല. കെ എൽ രാഹുൽ 41 റണ്ണെടുത്തെങ്കിലും നേരിട്ടത് 39 പന്തുകളായിരുന്നു. ട്രിസ്‌റ്റൻ സ്‌റ്റബ്‌സും (18 പന്തിൽ 34) വിപ്രജ് നിഗവും (6 പന്തിൽ 12) സ്‌കോർ 150 കടത്തിയത്. ബംഗളൂരുവിന് 26 റണ്ണെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായതാണ്. ക്രുണാൾ–-കോഹ്‌ലി സഖ്യം 119 റൺ കൂട്ടുകെട്ടിൽ ടീമിനെ മുന്നോട്ടുനയിക്കുകയായിരുന്നു. ടിം ഡേവിഡ് അഞ്ച് പന്തിൽ 19 റണ്ണുമായി പുറത്താകാതെനിന്നു.
0 comments