ഗാലെയിൽ സുത്താർ മാജിക്; ഇന്ത്യയുടെ പുതിയ സ്പിൻ പ്രതീക്ഷ

മാനവ് സുത്താർ| Photo: PTI
ഗാലെ : ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിലെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ പ്രതീക്ഷയായി ഇടംകൈ സ്പിന്നർ മാനവ് സുത്താർ. ഗാലെ ടെസ്റ്റിൽ 10 വിക്കറ്റ് വീഴ്ത്തിയ 24കാരൻ ഇന്ത്യയുടെ 165 റൺസ് വിജയത്തിൽ നിർണായക പങ്കുവഹിച്ചു. മത്സരത്തിൽ 10/131 എന്ന മികച്ച ബൗളിങ് റെക്കോഡാണ് സ്വന്തമാക്കിയത്. വിദേശ ടെസ്റ്റിൽ 10 വിക്കറ്റ് നേടുന്ന ഏഴാമത്തെ ഇന്ത്യൻ സ്പിന്നറെന്ന നേട്ടവും സുത്താർ സ്വന്തമാക്കി. രവിചന്ദ്രൻ അശ്വിൻ, ബിഷൻ സിങ് ബേദി, എറപ്പള്ളി പ്രസന്ന, ഭഗവത് ചന്ദ്രശേഖർ, അനിൽ കുംബ്ലെ, ഹർഭജൻ സിങ് എന്നിവർക്കൊപ്പമാണ് താരം ഈ പട്ടികയിൽ ഇടംപിടിച്ചത്.
നിയന്ത്രിതമായ ബൗളിങ്ങും വേഗത്തിലെ സൂക്ഷ്മമായ മാറ്റങ്ങളും കാറ്റിനെ ഉപയോഗപ്പെടുത്തി പന്തിന് ഡ്രിഫ്റ്റ് നൽകാനുള്ള കഴിവുമാണ് ഗാലെയിൽ സുതാറിന്റെ പ്രകടനത്തിന്റെ പ്രത്യേകത. ഒരേ ആക്ഷനിൽ നിന്ന് വേഗം മാറ്റുന്നതിനൊപ്പം സ്ഥിരമായി ഒരേ രീതിയിൽ പന്തെറിഞ്ഞ് ബാറ്റർമാരെ സമ്മർദത്തിലാക്കാനും താരത്തിന് കഴിഞ്ഞു. സോരിയബന്ദാരയെ എൽബിഡബ്ല്യുവിലും സോണൽ ദിനുഷയെ ലെഗ് സ്ലിപ്പിലും പ്രഭാത് ജയസൂര്യയെ ക്യാച്ചിലൂടെയും ലഹിരു കുമാരയെ എഡ്ജിലൂടെയും കേശര നുവന്തയെ ബൗൾഡിലൂടെയും പുറത്താക്കി. അഞ്ച് വിക്കറ്റുകളും അഞ്ച് വ്യത്യസ്ത രീതിയിലായിരുന്നു.
സുതാറിന്റെ ഏറ്റവും വലിയ കരുത്ത് ഒരേ ആക്ഷനിൽ നിന്ന് വേഗത്തിൽ മാറ്റം വരുത്താനുള്ള കഴിവാണെന്ന് കെഎൽ രാഹുൽ പറഞ്ഞു. ആക്ഷനിൽ വലിയ മാറ്റമില്ലാതെ പന്തിന്റെ വേഗം കുറയ്ക്കാനും കൂട്ടാനും സുതാറിന് കഴിയുന്നുണ്ടെന്നും രാഹുൽ വ്യക്തമാക്കി. കാറ്റിന്റെ ദിശ മനസ്സിലാക്കി പന്തിൽ മികച്ച ഡ്രിഫ്റ്റ് സൃഷ്ടിക്കാനും പിന്നീട് പന്ത് നേരെയാക്കുകയോ അകത്തേക്ക് തിരിക്കുകയോ ചെയ്യുന്നതിലൂടെ ബാറ്റർമാരെ കുഴക്കാനും സുതാറിന് കഴിഞ്ഞു.
സ്ഥിരതയോടെ ഒരേ ലൈനിലും ലെങ്ത്തിലും പന്തെറിയുന്നതിനൊപ്പം ചെറിയ വേഗമാറ്റങ്ങൾ വരുത്തുന്നതാണ് താരത്തിന്റെ പ്രത്യേകത. ശ്രീലങ്ക 175/6ൽ നിന്ന് 199/6ലേക്ക് മുന്നേറി ഇന്ത്യയെ സമ്മർദത്തിലാക്കാൻ തുടങ്ങിയ ഘട്ടത്തിലാണ് സുതാർ വീണ്ടും എത്തിയത്. ആറ് പന്തിനിടെ ദിനുഷ, ജയസൂര്യ, കുമാര എന്നിവരെ പുറത്താക്കിയ താരം പിന്നാലെ നുവന്തയുടെ വിക്കറ്റ് നേടി 10 വിക്കറ്റ് നേട്ടവും പൂർത്തിയാക്കി.










0 comments