ആവേശത്തിന്റെ അവസാന പന്ത് കഴിഞ്ഞ് അവർ വരുന്നു; ലഖ്‌നൗവും ഗുജറാത്തും ഇന്ന് നേർക്കുനേർ

പ്രതീകാത്മക ചിത്രം
ലഖ്‌നൗ: കഴിഞ്ഞ മത്സരത്തിൽ അവസാന പന്തിൽ വിജയം പിടിച്ചെടുത്ത ആവേശവുമായി ലഖ്‌നൗ സൂപ്പർ ജയന്റ്‌സും ഗുജറാത്ത് ടൈറ്റൻസും ഇന്ന് മുഖാമുഖം വരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരെ വിജയിച്ച ഗുജറാത്തും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തകർത്ത ലഖ്‌നൗവും തങ്ങളുടെ വിജയത്തുടർച്ചയാണ് ലക്ഷ്യമിടുന്നത്.
രണ്ട് ടീമുകളും കഴിഞ്ഞ മത്സരങ്ങളിൽ വിജയം കണ്ടെങ്കിലും പ്രകടനത്തിലെ പോരായ്മകൾ ഇനിയും പരിഹരിക്കാനുണ്ടെന്നത് ഇരു ടീമുകളെയും സമ്മർദ്ദത്തിലാക്കുന്നുണ്ട്.
ഗുജറാത്ത് ടൈറ്റൻസിനെ സംബന്ധിച്ച് ബാറ്റിങ്ങ് നിരയിലെ മെല്ലെപ്പോക്കാണ് പ്രധാന വെല്ലുവിളി. ജോസ് ബട്‌ലറും റാഷിദ് ഖാനും ഫോമിലേക്ക് തിരിച്ചെത്തുന്നത് ശുഭ്മാൻ ഗില്ലിനും സംഘത്തിനും ആശ്വാസകരമാണ്. എന്നാൽ പവർപ്ലേ ഓവറുകളിൽ മുഹമ്മദ് സിറാജ് വിക്കറ്റ് വീഴ്ത്താൻ പ്രയാസപ്പെടുന്നത് ടീമിനെ അലട്ടുന്നുണ്ട്.
ഈ സാഹചര്യത്തിൽ തകർപ്പൻ ഫോമിലുള്ള ഓൾറൗണ്ടർ ജേസൺ ഹോൾഡറെ ടീമിലുൾപ്പെടുത്തുന്ന കാര്യം ഗുജറാത്ത് ഗൗരവമായി ആലോചിക്കുന്നുണ്ട്. ഹോൾഡറെ ടീമിലെടുത്താൽ അത് ഗുജറാത്തിന്റെ ബൗളിങ്ങ് നിരയ്ക്ക് കൂടുതൽ കരുത്ത് പകരും.
മറുവശത്ത് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ പ്രധാന പ്രശ്നം മധ്യനിരയിലെ പരാജയങ്ങളാണ്. നായകൻ ഋഷഭ് പന്തിനും നിക്കോളാസ് പൂരനും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. പന്തിനെ തളയ്ക്കാൻ എതിരാളികൾ പരീക്ഷിക്കുന്ന ഷോർട്ട് ബോൾ തന്ത്രങ്ങൾ വലിയ വിജയമാകുന്നുണ്ട്.
എന്നാൽ താഴെത്തട്ടിൽ ആയുഷ് ബദോനിയും മുകുൾ ചൗധരിയും തകർപ്പൻ ഫോമിൽ ബാറ്റ് ചെയ്യുന്നത് ലഖ്‌നൗവിന് വലിയ ആത്മവിശ്വാസം നൽകുന്നു. കൂടാതെ വാനിന്ദു ഹസരംഗയ്ക്ക് പകരം ദക്ഷിണാഫ്രിക്കൻ സ്പിന്നർ ജോർജ് ലിൻഡെ എത്തിയത് ടീമിന് കൂടുതൽ സ്ഥിരത നൽകും.
ലഖ്‌നൗവിലെ എകാന സ്റ്റേഡിയത്തിലെ ചൂടേറിയ കാലാവസ്ഥയിൽ നടക്കുന്ന ആദ്യ പകൽ മത്സരമാണിതെന്ന പ്രത്യേകതയുമുണ്ട്. ഈ പിച്ചിൽ നടന്ന കഴിഞ്ഞ മത്സരങ്ങളിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമുകൾക്കാണ് മേധാവിത്വം ലഭിച്ചിട്ടുള്ളത്.
റാഷിദ് ഖാനെ നേരിടുമ്പോൾ പതറുന്ന ഋഷഭ് പന്തും, ആവേശ് ഖാന് മുന്നിൽ റൺസ് കണ്ടെത്താൻ വിഷമിക്കുന്ന ശുഭ്മാൻ ഗില്ലും തമ്മിലുള്ള പോരാട്ടം മത്സരത്തിന്റെ ഗതി നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും. ഒരു വിജയത്തിന്റെ ആവേശത്തേക്കാൾ ടീമിന്റെ ശരിയായ താളം കണ്ടെത്താനായിരിക്കും ഇരു ടീമുകളും ഇന്ന് ശ്രമിക്കുക.










0 comments