കൊടുങ്കാറ്റായി ജേക്കബ് ബെതെൽ; രണ്ടാം ട്വന്റി 20യിൽ ഇന്ത്യയെ തകർത്ത് ഇംഗ്ലണ്ട്

ജേക്കബ് ബെതെൽ | PHOTO: AFP
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് തോൽവി. ഒരോവറും നാല് വിക്കറ്റും ബാക്കിനിൽക്കെയാണ് ഇംഗ്ലീഷ് പടയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടി. ജേക്കബ് ബെതലിന്റെ ഉജ്വല പ്രകടനമാണ് ഇംഗ്ലണ്ടിന്റെ വിജയത്തിന് വഴിയൊരുക്കിയത്. സ്കോർ: ഇന്ത്യ 190/7, ഇംഗ്ലണ്ട് 191/6.
40 പന്തിൽ 49 റൺസ് നേടിയ ഇഷാൻ കിഷനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ട്വന്റി 20യിൽ അരങ്ങേറ്റം കുറിച്ച പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിക്ക് തിളങ്ങാനായില്ല. അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പറണായി ഇറങ്ങിയ വൈഭവ് രണ്ട് സിക്സറുകൾ ഉൾപ്പെടെ 10 പന്തിൽ 14 റൺസെടുത്ത് പുറത്തായി. അഭിഷേക് 24 പന്തിൽ 43 നേടി.
ക്യാപ്റ്റൻ ശ്രേയസ് അയ്യർ (22 പന്തിൽ 37 റൺസ്), തിലക് വർമ (11 പന്തിൽ പുറത്താകാതെ 24 റൺസ്) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്.
ശിവം ദൂബെ (7 പന്തിൽ 5 റൺസ്), അക്സർ പട്ടേൽ (3 പന്തിൽ 2 റൺസ്), ഹർഷിത് റാണ (3 പന്തിൽ 6 റൺസ്) എന്നിവർക്ക് തിളങ്ങാനായില്ല. ഇംഗ്ലണ്ടിനുവേണ്ടി സാം കറൻ മൂന്നു വിക്കറ്റും ജോഫ്ര ആർച്ചർ, വിൽ ജാക്സ്, ലിയാം ഡോസൺ എന്നിവർ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കം മോശമായിരുന്നു. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. അർഷ്ദീപ് സിങിന്റെ ആദ്യ പന്തിൽ തന്നെ ഇംഗ്ലണ്ടിന് സാൾട്ടിനെ നഷ്ടമായി. ഇഷാൻ കിഷന് ക്യാച്ച് നൽകിയാണ് സാൾട്ട് മടങ്ങിയത്. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ജോസ് ബട്ട്ലറുടെ വിക്കറ്റും അർഷ്ദീപിന് നേടി.
എന്നാൽ ക്യാപ്റ്റൻ ഹാരി ബ്രൂക്കും ജേക്കബ് ബെതലും ചേർന്ന് ഇംഗ്ലണ്ടിനെ കരകയറ്റുകയായിരുന്നു. ബ്രൂക്ക് 15 പന്തിൽ 39 റൺസ് നേടി. 46 പന്തിൽ പുറത്താകാതെ 76 റൺസ് നേടി ബെതൽ വിജയത്തിന്റെ നട്ടെല്ലായിനിന്നു. ടോം ബാന്റൺ 32 പന്തിൽ 39 റൺസ് നേടി.
അർഷ്‌ദീപ് സിങ്ങിന് മൂന്ന് വിക്കറ്റുണ്ട്.
ആദ്യ മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു. അഞ്ച് മത്സര പരമ്പരയിൽ ഇംഗ്ലണ്ട് 1–0ന് മുന്നിലെത്തി. മൂന്നാമത്തെ മത്സരം ചൊവ്വാഴ്‌ച നടക്കും.











0 comments