print edition വീണ്ടും ക്ലാസ്!ഹെൻറിച്ച് ക്ലാസെൻ 43 പന്തിൽ 69

ഹൈദരാബാദ്: ഹെൻറിച്ച് ക്ലാസെന്റെ ബാറ്റിൽ റൺ വറ്റുന്നില്ല. ഐപിഎൽ ക്രിക്കറ്റിൽ തുടർച്ചയായ പതിനൊന്നാം തവണയും ഇരട്ടയക്കം കടന്ന ക്ലാസെന്റെ മികവിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് റണ്ണടിച്ചുകൂട്ടി. പഞ്ചാബ് കിങ്‌സിനെതിരെ ആദ്യം ബാറ്റ് ചെയ്‌ത് നാല് വിക്കറ്റ് നഷ്ടത്തിൽ 235 റണ്ണെടുത്തു. ക്ലാസെൻ 43 പന്തിൽ 69 റണ്ണാണ് നേടിയത്.
ഇഷാൻ കിഷൻ (32 പന്തിൽ 55), ട്രാവിസ് ഹെഡ് (19 പന്തിൽ 38), അഭിഷേക് ശർമ (13 പന്തിൽ 35), നിതീഷ് കുമാർ റെഡ്ഡി (13 പന്തിൽ 29*) എന്നിവരും ചേർന്നാണ് വൻ സ്‌കോറൊരുക്കിയത്. ആറ് ക്യാച്ചുകൾ പാഴാക്കിയ പഞ്ചാബ് ഫീൽഡർമാരുടെ പ്രകടനവും ഹൈദരാബാദിനെ സഹായിച്ചു.
പതിവുപോലെ വെടിക്കെട്ട് തുടക്കമായിരുന്നു. അഭിഷേകും ഹെഡും ചേർന്ന് തുടക്കംമുതൽ ആഞ്ഞടിച്ചു. 3.2 ഓവറിൽ സ്‌കോർ 50 കടന്നു. നാല് സിക്‌സറും രണ്ട് ഫോറും പായിച്ച അഭിഷേകിനെ പുറത്താക്കി ലോക്കി ഫെർഗൂസനാണ് പഞ്ചാബിന് ആശ്വാസം നൽകിയത്. ഹെഡിനെ യുശ്‌വേന്ദ്ര ചഹാലും പുറത്താക്കി. അതോടെ റണ്ണൊഴുക്കിന് വേഗവും കുറഞ്ഞു. പക്ഷേ, അത് മുതലാക്കാൻ പഞ്ചാബിന് കഴിഞ്ഞില്ല. രണ്ട് തവണ ഇഷാന്റെ ക്യാച്ച് പാഴാക്കി. ഒരു തവണ ക്ലാസെന്റെയും. അതിന് കിട്ടിയ ശിക്ഷ വലുതായിരുന്നു. ഇരുവരും ചേർന്ന് വേഗത്തിൽ റണ്ണടിക്കാൻ തുടങ്ങി. ഇഷാൻ അർധസെഞ്ചുറി പൂർത്തിയാക്കിയാണ് മടങ്ങിയത്. ക്ലാസെൻ അവസാന ഓവറുകളിൽ നിതീഷ് കുമാറുമായി ചേർന്ന് മികച്ച സ്‌കോറിലേക്ക് ഹൈദരാബാദിനെ നയിച്ചു.
നാല് സിക്‌സറും മൂന്ന് -ഫോറും നേടിയ ക്ലാസെൻ അവസാന പന്തിലാണ് പുറത്തായത്. റൺവേട്ടക്കാരിൽ 494 റണ്ണുമായി ഒന്നാമനാണ്. സീസണിലെ അഞ്ചാമത്തെ അർധസെഞ്ചുറി പൂർത്തിയാക്കി.











0 comments