ഭാര്യയെ കൊലപ്പെടുത്തി; പൊലീസ് സ്റ്റേഷനിലെത്തി ഭർത്താവിന്റെ കുറ്റസമ്മതം, വീട്ടിലെത്തിയപ്പോൾ ഭാര്യയ്ക്ക് ജീവൻ, ട്വിസ്റ്റ്

സക്കീർ
കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തി ഭർത്താവ് കുറ്റസമ്മതം നടത്തി. സംഭവത്തിൽ അന്വേഷണവുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയപ്പോൾ കൊല്ലപ്പെട്ടുവെന്ന് പറഞ്ഞ സ്ത്രീക്ക് ജീവനുള്ളതായി കണ്ടെത്തി. തുടർന്ന് അവരെ ആശുത്രിയിലെത്തിച്ചു. പുതിയങ്ങാടി കോയ റോഡ് ബീച്ച് സ്വദേശി സക്കീർ (49) ആണ് ഭാര്യ നാസില(48)യെ കൊലപ്പെടുത്തിയതായി പോലീസുകാരോട് കുറ്റസമ്മതം നടത്തിയത്.
വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവ വികാസങ്ങൾ അരങ്ങേറിയത്. ഇയാളെ സ്റ്റേഷനിൽ ഇരുത്തിയ ശേഷം, ബന്ധുക്കളെ വിവരം അറിയിച്ച് പൊലീസ് സക്കീറിന്റെ വീട്ടിലേക്കെത്തി. തുടർന്നു നടത്തിയ പരിശോധനയിലാണ് നാസിലയ്ക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയത്.ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയുമായിരുന്നു. കഴുത്തിനേറ്റ പരിക്ക് ഗുരുതരമല്ലെന്നും രക്തസമ്മർദ്ദം കൂടുതലാണെന്നും പരിശോധനയിൽ കണ്ടെത്തി. പെട്ടെന്നുണ്ടായ മാനസിക ആഘാതം കാരണമാകാം ബോധം പോയതെന്നായിരുന്നു ഡോക്ടർമാരുടെ നിഗമനം.
ബുധനാഴ്ചയോടെ ഇവരെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. കുടുംബപ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സക്കീറിന്റെയും നാസിലയുടെയും മകൾ മൂന്നുവർഷം മുൻപ് സ്നേഹിച്ച യുവാവിനൊപ്പം ഇറങ്ങി പോയിരുന്നു. ഇതോടെ മകളുമായി ഇനി യാതൊരു ബന്ധവും പാടില്ലെന്ന് സക്കീർ ഭാര്യയെ താക്കീത് ചെയ്തു. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മകളുമായി നാസില ഫോണിൽ സംസാരിച്ചിരുന്നു. ഇതറിഞ്ഞ സക്കീർ ഭാര്യയുമായി വഴക്കിടുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ബോധരഹിതയായപ്പോൾ നാസില മരിച്ചെന്നു കരുതിയാണ് സക്കീർ പൊലീസിൽ കീഴടങ്ങിയത്. സക്കീറിനെതിരെ വധശ്രമത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു.










0 comments