പ്രതിസന്ധിയിൽ കൊൽക്കത്ത; പ്രതാപത്തിൽ പഞ്ചാബ്: ഈഡൻ ഗാർഡൻസിൽ ആര് വാഴും?

കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും പഞ്ചാബ് കിങ്‌സും തമ്മിൽ ഏറ്റുമുട്ടുമ്പോൾ, ആവേശകരമായ മത്സരം രണ്ട് വ്യത്യസ്ത ദിശകളിലൂടെ സഞ്ചരിക്കുന്ന ടീമുകളുടെ പോരാട്ടം കൂടിയാണ്. 2025 ലെ മോശം പ്രകടനത്തെത്തുടർന്ന് ടീമിനെ അടിമുടി പരിഷ്കരിച്ചെത്തിയ കെകെആറിന്, 2026 സീസണിലും തോൽവികളോടെയാണ് തുടക്കം കുറിക്കേണ്ടി വന്നത്. എന്നാൽ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ പഞ്ചാബ്, പഴയ കരുത്ത് നിലനിർത്തിക്കൊണ്ട് തുടർച്ചയായ രണ്ട് വിജയങ്ങളുമായി ആത്മവിശ്വാസത്തിലാണ്.
പഞ്ചാബിന്റെ ബാറ്റിങ്ങ് നിരയിൽ ഓസ്‌ട്രേലിയൻ താരം കൂപ്പർ കോണോലി മൂന്നാം നമ്പറിൽ മികച്ച പ്രകടനം പുറത്തെടുക്കുമ്പോൾ, 25.2 കോടി രൂപയുടെ റെക്കോർഡ് തുകയ്ക്ക് കെകെആർ സ്വന്തമാക്കിയ കാമറൂൺ ഗ്രീൻ ഇതുവരെ താളം കണ്ടെത്തിയിട്ടില്ല.
ബൗളിങ്ങിലും പഞ്ചാബ് ഏറെ മുന്നിലാണ്. അർഷ്ദീപ് സിങ്ങും യുസ്വേന്ദ്ര ചഹലും നയിക്കുന്ന സന്തുലിതമായ അറ്റാക്കിന് മുന്നിൽ, പരിക്ക് മൂലം വലയുന്ന കെകെആർ ബൗളിങ്ങ് നിര കഴിഞ്ഞ രണ്ട് മത്സരങ്ങളിലും 220-ലധികം റൺസ് വഴങ്ങിയത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ടീം ഘടന പരിശോധിച്ചാൽ, മോശം ഫോമിലുള്ള രമൺദീപ് സിങ്ങിന് പകരം പരിചയസമ്പന്നനായ മനീഷ് പാണ്ഡെയെ കെകെആർ പരിഗണിച്ചേക്കാം. പേസ് നിരയിൽ ഉമ്രാൻ മാലിക്കോ നവ്ദീപ് സെയ്‌നയോ ഇടം പിടിച്ചേക്കും. മറുവശത്ത്, മാറ്റങ്ങളില്ലാതെ തന്നെ വിജയലഹരി തുടരാനാകും പഞ്ചാബ് ശ്രമിക്കുക.
രണ്ട് വർഷം മുമ്പ് കൊൽക്കത്തയെ കിരീടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യർ ഇന്ന് പഞ്ചാബ് നായകനായി തന്റെ മുൻ ടീമിനെതിരെ കളത്തിലിറങ്ങുന്നു എന്നതും ഈ മത്സരത്തിന്റെ പ്രത്യേകതയാണ്.
ബാറ്റിങ്ങിനെ ഏറെ തുണയ്ക്കുന്ന ഈഡൻ ഗാർഡൻസിലെ പിച്ചിൽ ഹൈദരാബാദ് ഈ സീസണിൽ നേരത്തെ 226 റൺസ് നേടിയിരുന്നു. എങ്കിലും ഈ ഗ്രൗണ്ടിൽ പഞ്ചാബിന്റെ ചരിത്രപരമായ റെക്കോർഡ് അത്ര മികച്ചതല്ല.
മഴ ഭീഷണിയുണ്ടായിരുന്നെങ്കിലും മത്സരദിവസമായാ ഇന്ന് തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നാണ് പ്രവചനം. മികച്ച ഫോമിലുള്ള പഞ്ചാബും തിരിച്ചുവരവിനായി കൊതിക്കുന്ന കൊൽക്കത്തയും ഏറ്റുമുട്ടുമ്പോൾ പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്.









0 comments