കാമറൂൺ ഗ്രീനിന് 25 കോടി; പണമെറിഞ്ഞ് കൊൽക്കത്ത

അബുദാബി: ഇന്ത്യൻ പ്രീമിയർ ലീഗ് പുതിയ സീസണിലേക്കുള്ള കളിക്കാരെ കണ്ടെത്താനുള്ള താരലേലത്തിൽ കോടികൾ വാരിയെറിഞ്ഞ് കൊൽക്കത്ത. 25.20 കോടി രൂപയ്ക്കാണ് കാമറൂൺ ഗ്രീനിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഒരു വിദേശതാരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്.
ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡേവിഡ് മില്ലർ രണ്ടു കോടിക്ക് ഡൽഹി ക്യാപിറ്റൽസിൽ ചേരും. ഇത്തിഹാദ് അരീനയിൽ പകൽ 2.30 മുതലാണ് ലേലം തുടങ്ങിയത്. 77 സ്ഥാനങ്ങളിലേക്കാണ് ലേലം. അതിൽ 46 ഇന്ത്യക്കാർക്കും 31 വിദേശ താരങ്ങൾക്കും അവസരമുണ്ട്. രജിസ്‌റ്റർ ചെയ്‌ത 1390 കളിക്കാരിൽനിന്നാണ് ചുരുക്കപട്ടിക തയ്യാറാക്കിയത്.
ഐപിഎൽ താരലേലത്തിനുള്ള പത്ത് ടീമുകളിൽ കൂടുതൽ പണം ബാക്കിയുള്ളത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനാണ്. കളിക്കാരെ നിലനിർത്താനും കൈമാറാനും പണം ചെലവഴിച്ചശേഷം ബാക്കിയുള്ള 64.3 കോടി ഉപയോഗിച്ച് 13 കളിക്കാരെ തെരഞ്ഞെടുക്കാം. അതിൽ ആറ് പേർ വിദേശികളാകണം. മുംബൈ ഇന്ത്യൻസിന് വാങ്ങാവുന്ന അഞ്ച് കളിക്കാർക്കായി 2.75 കോടിയാണുള്ളത്. ഒരു ടീമിന് 25 കളിക്കാർക്കായി 120 കോടി രൂപ ചെലവഴിക്കാം. ചെന്നൈ സൂപ്പർ കിങ്സിന് 43.40 കോടി കൈയിലുണ്ട്. രാജസ്ഥാൻ റോയൽസിന് ഒമ്പത് കളിക്കാർക്കായി 16.05 കോടി ചെലവഴിക്കാം. ഡൽഹി ക്യാപിറ്റൽസിന് 21.80 കോടിയുണ്ട്. ഗുജറാത്ത് ടൈറ്റൻസിന്റെ കൈവശം 12.90 കോടിയുണ്ട്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് ചെലവാക്കാനുള്ളത് 22.95 കോടി. പഞ്ചാബ് കിങ്സിന് 11.50 കോടി മുടക്കാനുണ്ട്. ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 16.40 കോടിയുണ്ട്. സൺറൈസേഴ്‌സ് ഹൈരദാബാദിന് 25.50 കോടിയുള്ളതിൽ 10 കളിക്കാരെ എടുക്കണം.










0 comments